ചേർപ്പ്: ആറാട്ടുപുഴ പൂരം അടുത്ത വർഷം ഏപ്രിൽ 3 ന്. ദേവീദേവന്മാർ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമാണ്, ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷകൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ അടുത്ത വർഷത്തെ പൂരത്തിന്റെ തിയതി ഗണിച്ച് നിശ്ചയിച്ചത്. നിശ്ചയിച്ച പൂരം തിയ്യതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്തു. ഭക്തജനങ്ങളുടെ അകമ്പടിയോടെ തേവരുടെ മടക്ക യാത്രയും ഭക്തിനിർഭരമായി. ഇന്നലെ അതിർത്തികളിലൂടെയുള്ള ഗ്രാമ ബലിക്ക് ശേഷം 1440ാംആറാട്ടുപുഴ പൂരത്തിന് ക്ഷേത്രത്തിൽ കൊടിയിറങ്ങി.
കൂട്ടിയെഴുന്നള്ളിപ്പിൽ 46 ആനകൾ
ചേർപ്പ്: ആറാട്ടുപുഴ പൂരം കൂട്ടിയെഴുന്നള്ളിപ്പ് നയനാനന്ദകരമായി. ഇന്നലെ ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തുകയും പല്ലിശ്ശേരി സെന്റർ മുതൽ കൈതവളപ്പ് വരെ പതിനൊന്ന് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യത്തിന്റെ നാദമധുരിമയിൽ എഴുന്നള്ളിപ്പ് ആരംഭിക്കുകയും ചെയ്തു. തുടർന്ന് 21 ആനകളുടെയും പാണ്ടിമേളത്തോടെയും തേവരുടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരന്നു. വൈകുണ്ഠത്തിൽ അനന്തശായിയായ സാക്ഷാൽ മഹാവിഷ്ണു ലക്ഷ്മീദേവിയോടും ഭൂമിദേവീയോടും കൂടി വിരാജിക്കുകയാണെന്ന സങ്കൽപവുമായി ഐതിഹ്യപൂർണമായ കൂട്ടിഎഴുന്നള്ളിപ്പ് ഭക്തിചൈതന്യമായി. 46 ആനകൾ എഴുന്നള്ളിപ്പിൽ പങ്കെടുത്തു. മന്ദാരംകടവിൽ ആറാട്ട് നടത്തി ദേവീദേവന്മാർ സ്വക്ഷേത്രങ്ങളിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |