തൃശൂർ : വലിയ മെഡിക്കൽ കോളേജുകളിൽ ഒന്നും ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനവും കൂടിയായ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിൽ ബൈപാസ് സർജറി അടക്കമുള്ള മേജർ ശസ്ത്രക്രിയകൾക്കും സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തം. ഏറെ ന്യൂനതകൾക്കിടയിലാണ് മെഡിക്കൽ കോളേജ് മുന്നോട്ട് പോകുന്നത്. കാർഡിയോ തൊറാസിക് സർജറി, രക്ത ധമനികളുടെ ശസ്ത്രക്രിയ, വൻകുടലിലുള്ള മുഴകൾ തുടങ്ങി വിവിധ മേജർ ശസ്ത്രക്രിയകൾക്ക് മറ്റിടങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം.
ഇത്തരം ശസ്ത്രക്രിയകൾക്ക് കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യും. എന്നാൽ ഇവിടെയെത്തിയാൽ ഊഴമനുസരിച്ച് മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് പാവപ്പെട്ടവർ അടക്കമുള്ളവർ കിടപ്പാടം പോലും വിറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണ്. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനം നടക്കുമ്പോഴും കാലഘട്ടത്തിനുസരിച്ചുള്ള സൗകര്യം ഏർപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കാർഡിയോ തൊറാസിക് സർജറിക്ക് ഒരാൾ
കാർഡിയോ തൊറാസിക് സർജറിക്ക് ഒരാൾ മാത്രമാണ് മെഡിക്കൽ കോളേജിലുള്ളത്. ഒറ്റയാൾ പോരാട്ടമാണ് അദ്ദേഹം നടത്തുന്നത്. അദ്ദേഹത്തെ സഹായിക്കാൻ പോലും ഒരു ഡോക്ടറില്ല. കാർഡിയോളി വിഭാഗത്തിൽ ഡോക്ടർമാരുണ്ടെങ്കിലും അടിയന്തരമായി ആൻജിയോഗ്രാം ചെയ്യാൻ പോലും സൗകര്യമില്ല. അത്യാവശ്യം വേണ്ട കേസുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നവർ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്വകാര്യ ആശുപത്രിയിൽ വേണം ശസ്ത്രക്രിയ നടത്താൻ.
ഡോക്ടർമാരുടെ കുറവ് രൂക്ഷം
ന്യൂറോ, ഗ്യാസ്‌ട്രോ, നെഫ്രോ, ന്യൂറോ എന്നീ വിഭാഗങ്ങളിൽ പരിചയസമ്പന്നരായ ഒന്നോ രണ്ടോ ഡോക്ടർമാരുടെ പിൻബലം കൊണ്ട് മാത്രമാണ് മുന്നോട്ട് പോകുന്നത്. മെഡിസിൻ വിഭാഗത്തിൽ നാലു അസിസ്റ്റന്റ് പ്രൊഫസർമാരുടെയും ന്യുറോളജിയിൽ മൂന്ന് അസിസ്റ്റന്റ് പ്രൊഫസർമാരുടെയും ഒഴിവ് വന്നിട്ട് വർഷങ്ങളായി.
മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി
സാമ്പത്തിക വർഷാവസാനം ചെറിയ രീതിയിൽ മരുന്നുകളുടെ ക്ഷാമം നേരിടാറുണ്ടെങ്കിലും കടുത്ത പ്രതിസന്ധി നിലനിൽക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. മരുന്നുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |