തൃശൂർ: തിരുനെൽവേലി ശ്രീവൈകുണ്ഠം വിഷ്ണു (പെരുമാൾ) ക്ഷേത്രത്തിലേക്ക് ഭക്തന്റെ വഴിപാടായി ഓലക്കുട ഒരുക്കിയപ്പോൾ ശിൽപ്പി ശിവദാസ് ഉമാസുതൻ കുടയ്ക്കുള്ളിൽ മയിൽപ്പീലികളും വച്ചു, മനസിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച്. കൊവിഡിൽ ക്ഷേത്രം അടച്ചിട്ടപ്പോൾ കുടസമർപ്പണം മുടങ്ങി. ഒടുവിൽ കുട സമർപ്പിച്ചത് ഗുരുവായൂരപ്പന്. ചെന്നൈയിൽ ഐ.ടി. സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന പാലക്കാട് പുത്തൂർ സ്വദേശി രതീഷ്, രണ്ടു കൊല്ലം മുമ്പാണ് തിരുനെൽവേലിയിൽ ദർശനത്തിന് പോയത്. അപ്പോഴാണ് ദേവന് എഴുന്നള്ളാൻ ഓലക്കുടയില്ലെന്ന് അറിഞ്ഞത്. തമിഴ്‌നാട്ടിലൊന്നും ഓലക്കുട നിർമ്മാണമില്ല. കുടപ്പനയുടെ ഓലകൊണ്ട് കിടിലൻ കുടയൊരുക്കുന്ന ചൂണ്ടൽ കണ്ടംചിറ തെക്കൂട്ട് വീട്ടിൽ ശിവദാസ് ഉമാസുതനെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത്. ഉടനെ ഓർഡർ നൽകി. ഏഴ് ദിവസം കൊണ്ട് ആറടി ഉയരത്തിൽ കുടയുണ്ടാക്കി, മയിൽപ്പീലികൾ ചൂടിച്ച് കുട സുന്ദരമാക്കി. കൊവിഡ് കാരണം ആറ് മാസത്തിലേറെ കുട വീട്ടിൽ സൂക്ഷിച്ചു. ഒടുവിലാണ് കണ്ണന് സമർപ്പിച്ചത്. കുട കണ്ണനെ ചൂടിക്കണമെന്നാണ് രതീഷിന്റേയും ശിവദാസന്റേയും ആഗ്രഹം. ദേവസ്വത്തിന്റെ തീരുമാനപ്രകാരം ചെയ്യാമെന്ന് പറഞ്ഞാണ് അധികൃതർ ഏറ്റുവാങ്ങിയത്.
പാരമ്പര്യത്തിന്റെ മികവ്
അച്ഛൻ ചന്ദ്രൻ ക്ഷേത്രങ്ങളിലെ ദേവീദേവന്മാർക്ക് ചൂടാൻ ഓലക്കുട നിർമ്മിച്ച് ശ്രദ്ധേയനായിരുന്നു. വർഷങ്ങൾക്ക് മുൻപ് മരിച്ചു. പിന്നെ കുടനിർമ്മാണം ശിവദാസൻ ഏറ്റെടുത്തു. കുടപ്പനയുടെ ഓല എടുത്ത് ഉണക്കിയാണ് നെയ്‌തെടുക്കുന്നത്. ഓലത്തണ്ടിന്റെ നാര് കൊണ്ട് തുന്നും. മുള ചെത്തി ഉഴിഞ്ഞ് വില്ലുണ്ടാക്കും. കുടയുടെ കാല് മുളകൊണ്ടാണ്. ചൂടിക്കയറു കൊണ്ട് കെട്ടും.
നെല്ലിലും ശിൽപ്പം
നെല്ലും ശിൽപ്പമാക്കിയിട്ടുണ്ട് ശിവദാസ്. ധ്യാനം പോലെ ഓരോ നെന്മണിയിലും പശ ചേർത്ത് ഒട്ടിച്ചപ്പോൾ അതൊരു നിലവിളക്കായി. 8888 നെന്മണികൾ മാസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ശിൽപ്പമാക്കിയത്. ഗുരുവായൂരപ്പനെ മനസിൽ ധ്യാനിച്ച്, ആരോരുമറിയാതെ നടയ്ക്കൽ ആ അപൂർവശില്പം സമർപ്പിച്ച് മടങ്ങി. രണ്ടായിരത്തോളം മഞ്ചാടിക്കുരു കൂട്ടി ഒട്ടിച്ച് തംബുരു ഉണ്ടാക്കി. പിന്നീട് നിലവിളക്കും.
മയിൽപ്പീലികൾ ചൂടിച്ചപ്പോഴേ ഓലക്കുട ഗുരുവായൂരപ്പനുള്ളതാകുമെന്ന് മനസിൽ തോന്നി. വ്രതശുദ്ധിയോടെയായിരുന്നു നിർമ്മാണം.
ശിവദാസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |