തൃശൂർ: ആനകൾക്ക് കൃത്രിമക്കൊമ്പ്, പശുക്കൾക്കും നായ്ക്കൾക്കും കൃത്രിമക്കാലുകൾ. മിണ്ടാപ്രാണികളുടെ ദയനീയാവസ്ഥ കണ്ടാൽ തൃശൂർ മൈലിപ്പാടം ചൊവ്വൽ വീട്ടിൽ സുശാന്തിന്റെ മനസ് അലിയും. നിർമ്മാണ വസ്തുവിന്റെ വില വാങ്ങും. പണിക്കൂലിയും ലാഭവും വേണ്ട. ഘടിപ്പിക്കാൻ പോകുമ്പോഴുള്ള ചെലവ് സ്വയം വഹിക്കും.
മനുഷ്യർക്ക് കൃത്രിമക്കാൽ നിർമ്മിക്കുന്ന സുശാന്ത് മണലൂരിലെ ഡേവിസിന്റെ മൂന്ന് വയസുള്ള വെച്ചൂർ പശുവിനാണ് ഏറ്റവുമൊടുവിൽ കൃത്രിമക്കാൽ ഘടിപ്പിച്ചത്. അളവെടുക്കാനും മറ്റുമായി മൂന്ന് തവണ പോയി. വാങ്ങിയത് 2,500 രൂപ. 20 വർഷങ്ങൾക്ക് മുൻപ് കണ്ണൂരിലെ 25 ലിറ്റർ കറവയുള്ള പശുവിന് സുശാന്തിന്റെ അച്ഛൻ സുകുമാരൻ കൃത്രിമക്കാൽ വച്ചുകൊടുത്തതിൽ നിന്നാണ് തുടക്കം.
അഞ്ചു കൊല്ലം മുൻപ് പാലക്കാട്ടെ മംഗലാംകുന്ന് അയ്യപ്പൻ, 2006ൽ കൊച്ചി ദേവസ്വം ബോർഡിന്റെ ശിവകുമാർ എന്നീ ഗജവീരൻമാർക്ക് സുശാന്ത് കൃത്രിമക്കൊമ്പുകൾ ഘടിപ്പിച്ചു. ഇതിന് യഥാക്രമം 4,500, 6,000 രൂപയാണ് വാങ്ങിയത്. മൂന്ന് തവണ പാലക്കാട്ട് പോയതിന്റെ ചെലവ് മാത്രം ആയിരം രൂപയിൽ അധികം വരും.
തൃശൂർ ശങ്കരംകുളങ്ങര ക്ഷേത്രത്തിലെ ആനയുടെ വലതുകൊമ്പ് ഇളകിയിരുന്നത് ക്‌ളാമ്പ് വച്ച് ഉറപ്പിച്ചു. വളർത്തുനായ്ക്കൾക്ക് കൃത്രിമക്കാൽ ഘടിപ്പിച്ചിട്ടുണ്ട്.
ആനക്കൊമ്പ് ഫൈബറിൽ
ബംഗളൂരു, ജയ്പൂർ എന്നിവിടങ്ങളിൽ നിന്ന് പ്രോസ്‌തെറ്റിക്‌സ് പഠനത്തിന് ശേഷമാണ് അച്ഛൻ തുടങ്ങിയ തൃശൂർ മ്യൂസിയം റോഡിലെ 'കിറ്റ് കാറ്റ് ഓർത്തോട്ടിക്‌സിൽ സുശാന്ത് സജീവമായത്. മൃഗങ്ങൾക്ക് ഈ സേവനം നൽകുന്ന മറ്റ് സ്ഥാപനങ്ങളില്ലെന്ന് സുശാന്ത് പറയുന്നു. ഭാരം കുറഞ്ഞ ഫൈബറിൽ നിർമ്മിക്കുന്ന ആനക്കൊമ്പ് എഴുന്നെള്ളിപ്പിന് വച്ച് പിന്നീട് ഊരി മാറ്റാം. കൊമ്പുപോയ ഭാഗത്ത് അവശേഷിക്കുന്ന കുറ്റിയിൽ തിരുകി വയ്ക്കുന്ന രീതിയിലാണ് നിർമ്മാണം. മസ്തകത്തിന്റെ അടിയിലൂടെ ബലമുള്ള മറ്റേ കൊമ്പുമായി ക്‌ളാമ്പിട്ട് ബന്ധിപ്പിക്കുന്നതിനാൽ വീഴില്ല.
വീട്ടിൽ ധാരാളം വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നു. അവയുടെ പ്രശ്‌നം അറിയാവുന്നത് കൊണ്ടും ഇഷ്ടം കൊണ്ടുമാണ് ലാഭം നോക്കാതെ സേവനം ചെയ്യുന്നത്.
- സുശാന്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |