തൃശൂർ: നിർഭയതയുടെ ആഘോഷമാകണം കവിതയെന്ന് കവി കെ.ജി. ശങ്കരപ്പിള്ള. കേരള സാഹിത്യ അക്കാഡമിയുടെ ലോക കവിതാ ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവികൾക്ക് സാമൂഹികമായ ഉത്തരവാദിത്വമുണ്ട്. മനുഷ്യനെ ധീരരാക്കുന്ന, എല്ലാ അധികാര രൂപങ്ങളെയും പ്രതിരോധിക്കുന്ന ബഹുരൂപിയാണ് കവിത. ലോകവുമായി എപ്പോഴും ഇടഞ്ഞു നിൽക്കുന്ന, സന്ധി ചെയ്യാത്ത വാക്യമാണത്. ധീരതയുടെ ഊർജ്ജം കൊണ്ടാണ് കവിത ഒരു ലോകശക്തിയായി തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കവികളും സ്വന്തം കാലത്തിന്റെ സത്ത കണ്ടെത്താനും വാക്കുകളിലൂടെ അത് മൂർത്തമാക്കാനുമാണ് ശ്രമിക്കുന്നത് എന്ന് അദ്ധ്യക്ഷത വഹിച്ച സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ പറഞ്ഞു.
അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി. പി. അബൂബക്കർ, പി. പി. രാമചന്ദ്രൻ, രാവുണ്ണി, വി.ജി. തമ്പി, എസ്. ജോസഫ്, പി. എൻ. ഗോപീകൃഷ്ണൻ, കെ. ആർ. ടോണി, പി. രാമൻ, എം. ആർ. രേണുകുമാർ, അൻവർ അലി, റോസി തമ്പി, വി.ആർ. സന്തോഷ്, വർഗീസ് ആന്റണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സെബാസ്റ്റ്യൻ, ഡോ. കെ. വി. സുമിത്ര, വിജയരാജമല്ലിക, ഇ. സന്ധ്യ, ആർ. ലോപ, രോഷ്‌നിസ്വപ്ന, കൃഷ്ണൻ സൗപർണിക, ചിത്തിര കുസുമൻ, ഗിരിജ പതേക്കര, റെജില ഷെറിൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |