തൃശൂർ : ബാങ്കുകൾ നടപ്പുസാമ്പത്തിക വർഷത്തിൽ 20,660 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 92,211 കോടിയും വായ്പ നീക്കിയിരിപ്പ് 56,011 കോടിയും നിക്ഷേപ വായ്പ അനുപാതം 61 ശതമാനവുമാണ്.
വാർഷിക പ്ലാനിന്റെ 90 ശതമാനവും കൈവരിക്കാൻ ബാങ്കുകൾക്കായിട്ടുണ്ട്. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഭവനം എന്നിങ്ങനെയുള്ള മുൻഗണനാ വായ്പാ വിഭാഗത്തിൽ 12,233 കോടിയും മുൻഗണനേതര വിഭാഗത്തിൽ 8427 കോടിയും വിതരണം ചെയ്തു. നീക്കിയിരിപ്പ് വായ്പയിൽ 63 ശതമാനം മുൻഗണനാ വിഭാഗത്തിലും 14 ശതമാനം ദുർബല വിഭാഗത്തിലും വിതരണം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങൾക്കായി 10,879 കോടി വായ്പ നീക്കിയിരിപ്പുണ്ട്. അവലോകന റിപ്പോർട്ട് ലീഡ് ബാങ്ക് മാനേജർ അനിൽകുമാർ അവതരിപ്പിച്ചു. ഡെപ്യൂട്ടി കളക്ടർ പാർവതീദേവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാനറാ ബാങ്ക് റീജിയണൽ ഹെഡ് ജയാ രാജപ്പൻ, ആർ.ബി.ഐ എ.ജി.എം മുരളീകൃഷ്ണ, നബാർഡ് എ.ജി.എം സെബിൻ ആന്റണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |