തൃശൂർ: പത്തുവർഷം മുമ്പ് പ്രതിവർഷം നൂറ് ബസുകൾ പുറത്തിറങ്ങിയിരുന്നെങ്കിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പത്ത് പുതിയ ബസുകൾ പോലുമില്ലെന്ന് ബസുടമാ സംഘടനകൾ സാക്ഷ്യപ്പെടുത്തുമ്പോൾ, സ്വകാര്യമേഖലയിലെ പൊതുഗതാഗത സംവിധാനത്തിന് താഴ് വീഴുമോയെന്ന് ആശങ്ക.
സ്ഥിരവരുമാനമില്ലാത്തവരും ഇരുചക്രവാഹനം വാങ്ങാൻ കഴിയാത്തവരുമായ വലിയൊരു വിഭാഗം ജനങ്ങളാണ് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്. ഇതിൽ സ്ത്രീകളും വിദ്യാർത്ഥികളും പ്രായമായവരുമുണ്ട്. ഗത്യന്തരമില്ലാതെ ഇടത്തരക്കാർ പോലും കാറും മറ്റു വാഹനങ്ങളും വാങ്ങാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തികപ്രശ്‌നങ്ങളുമേറെ.
വൻഗതാഗതക്കുരുക്കുള്ള റോഡുകളിൽ കാറും ബൈക്കും നിറയുമ്പോൾ സ്ഥിതി ഗുരുതരമാകും. ഇന്ധന ഉപയോഗവും മലിനീകരണവും കൂടും. ഒരു ബസിൽ ദിവസം 600 ആളുകൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ, ബസ് ഇല്ലാതാകുമ്പോൾ അത്രയും പേരാണ് ചെറുവാഹനങ്ങളിലേക്ക് മാറുക. സ്വകാര്യ ബസുകളുടെ ഭൂരിഭാഗവും 12–13 വർഷം പഴക്കമുള്ളവയാണ്. 15 വർഷം കഴിഞ്ഞ ബസുകൾ പൊളിക്കാൻ കൊടുക്കണമെന്നാണ് നിയമം. അതോടെ, തകർച്ച പൂർണ്ണമാകും. സംസ്ഥാനത്തെ പൊതുഗതാഗതത്തിന്റെ 70 ശതമാനവും സ്വകാര്യബസുകളാണ്. തൃശൂർ മുതൽ കാസർകോട് വരെയുളള വടക്കൻ ജില്ലകളിലും അതിലേറെ ശതമാനമുണ്ടാകും. വിദ്യാർത്ഥികളിൽ 95 ശതമാനവും സ്വകാര്യ ബസുകളിലാണ് യാത്ര ചെയ്യുന്നത്.
സമരം പൂർണ്ണം, യാത്രക്കാർ വലഞ്ഞു
വിദ്യാർത്ഥികളുടെ അടക്കം ബസ് ചാർജ് വർദ്ധന ആവശ്യപ്പെട്ട് ബസ് സർവീസ് നിറുത്തിവെയ്ക്കാനുള്ള ബസുടമസ്ഥ കോ ഓഡിനേഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരമുള്ള സമരം ജില്ലയിൽ പൂർണ്ണം. വിദ്യാർത്ഥികളും സ്ഥിരം ജോലിക്കാരും അടക്കമുളളവർ മറ്റ് വാഹനങ്ങളെയാണ് ആശ്രയിച്ചത്. ഉൾഗ്രാമങ്ങളിലുളള വിദ്യാർത്ഥികളാണ് പരീക്ഷയ്‌ക്കെത്താൻ ഏറെ പണിപ്പെട്ടത്.
സർവീസ് നടത്തുന്ന ബസുകൾ: 900
സംസ്ഥാനത്ത്: 8000
മൊത്തം ബസുടമസംഘടനകൾ : എട്ട്
താങ്ങായി കെ.എസ്.ആർ.ടി.സി.
രാവിലെ ഓഫീസ് സമയത്ത് നൂറ്റമ്പതോളം സർവീസുകളുമായി കെ.എസ്.ആർ.ടി.സി നിരത്തിലിറങ്ങിയത് വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സഹായകരമായി. വൈകിട്ടും അമ്പതോളം സർവീസുകൾ കൂട്ടി. വാടാനപ്പിള്ളി, മുല്ലശ്ശേരി, പാവറട്ടി, ചേലക്കര, പഴയന്നൂർ, ഷൊർണൂർ, പാലക്കാട്, കൊടകര, വെള്ളിക്കുളങ്ങര, വരന്തരപ്പിള്ളി, അതിരപ്പിള്ളി, മാള, കൊടകര, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതൽ സർവീസുകൾ. തിരക്കേറിയതോടെ ട്രിപ്പുകളുടെ എണ്ണവും കൂട്ടി.
കെ.എസ്.ആർ.ടി.സി ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിറുത്തിക്കൊടുക്കാൻ നിദ്ദേശം നൽകിയിരുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി കൂടുതൽ സർവീസുകളുണ്ടാകും.
വി.എം.താജുദീൻ
ഡി.ടി.ഒ, തൃശൂർ
വിദ്യാർത്ഥികളുടെ അടക്കം ബസ് ചാർജ്ജ് വർദ്ധന നടപ്പിലാക്കുന്നതുവരെ സമരം തുടരുന്നതിനാണ് തീരുമാനം. നാലു മാസം മുമ്പ് മന്ത്രി സംസ്ഥാന കോ ഓഡിനേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ വർദ്ധന നടപ്പാക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. പുതിയ ബസുകൾ വാങ്ങാൻ ആരും തയ്യാറല്ല.
എം.എസ്.പ്രേംകുമാർ
സംയുക്ത സമര സമിതി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |