തൃശൂർ: കാർഷിക സർവകലാശാലയുടെ ബഡ്ജറ്റ് കൃഷിമന്ത്രി പി.പ്രസാദ് സർവകലാശാല ജനറൽ കൗൺസിലിൽ അവതരിപ്പിച്ചു. 580.39 കോടി വരവും 771.92 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നീ മേഖലകളിൽ സർവകലാശാലയെ ശക്തിപ്പെടുത്തുന്ന പദ്ധതികളുമുണ്ട്. മൂന്ന് പഠന വിഭാഗങ്ങളിലായി ഗോൾഡൻ ജൂബിലി പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ആരംഭിക്കും.
കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ ഗവേഷണ പ്രവർത്തനം രൂപപ്പെടുത്തും. ചെറുധാന്യങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കാനായി മില്ലറ്റ് ഹബ് ആരംഭിക്കും. ആദിവാസി, ഗോത്ര കർഷകർക്ക് പോഷക സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി നടപ്പാക്കും. പരമ്പരാഗത പച്ചക്കറി വിത്തുകൾ സംരക്ഷിക്കാൻ പദ്ധതികൾക്ക് രൂപം കൊടുക്കും. പച്ചക്കറി വിളകൾക്കായുള്ള മികവിന്റെ കേന്ദ്രം സർവകലാശാലയിൽ ആരംഭിക്കും.
കൃഷി വിദ്യാർത്ഥികളുടെ സഹായത്തോടെ കൃഷിഭവൻ തലത്തിൽ വിജ്ഞാന വ്യാപന പ്രവർത്തനം ശക്തിപ്പെടുത്തും. കൃഷി ബിരുദ വിദ്യാത്ഥികളുടെ ഒരു കർമ്മ സേന രൂപീകരിക്കും. വിദ്യാലയങ്ങളിൽ ഫാം ക്ലബുകൾ സ്ഥാപിക്കും. കേരളത്തിലെ വിളകൾക്കായി കാർഷിക പാരിസ്ഥിതിക യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള പാക്കേജ് ഒഫ് പ്രാക്ടീസ് ശുപാർശ വികസിപ്പിക്കാനുള്ള നെറ്റ്‌വർക്ക് പ്രോജക്ട്, ജീനോം എഡിറ്റിംഗിനുള്ള നെറ്റ് വർക്ക് പ്രോജക്ട് എന്നിവ ആരംഭിക്കും.
2030ഓടെ കാർഷിക സർവകലാശാല കാമ്പസുകൾ കാർബൺ ന്യൂട്രലാക്കാനും ലക്ഷ്യമിടുന്നുണ്ട്. റവന്യൂ മന്ത്രി കെ.രാജൻ, വൈസ് ചാൻസലർ ഡോ.ആർ.ചന്ദ്രബാബു എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |