തൃശൂർ: രണ്ടരപതിറ്റാണ്ട് മുൻപ് മുന്നൂറോളം കമ്പനികളും 25,000 ലേറെ തൊഴിലാളികളുമായി ജില്ലയുടെ സമ്പദ് വ്യവസ്ഥയ്ക്ക് തിളക്കം നൽകിയ വൈരക്കൽ വ്യവസായത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ ഒരുക്കം. സംയോജിത ഡയമണ്ട് സമുച്ചയം ആരംഭിക്കാനാണ് ഡയമണ്ട് ഡെവലപ്‌മെന്റ് കോർപറേഷന്റെ ലക്ഷ്യം.
ഡയമണ്ട് പോളിഷിംഗിനും ഡയമണ്ട് ആഭരണ നിർമ്മാണത്തിനും ആവശ്യമായ കോമൺ ഫെസിലിറ്റി സെന്ററും ബന്ധപ്പെട്ട മേഖലകളിൽ പരിശീലനവും ടെസ്റ്റിംഗ് സെന്ററും ഇതിനായി ലഭ്യമാക്കാനാകും. പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത വ്യവസായത്തിന്റെ വളർച്ചയ്ക്കും ഇത് ഉപകരിക്കുമെന്ന പ്രതീക്ഷയോടെയാണ് സമുച്ചയം തുടങ്ങുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്. പദ്ധതിയുടെ അംഗീകാരത്തിനായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ കോർപറേഷൻ ഭാരവാഹികൾ മന്ത്രി പി.രാജീവിന് പദ്ധതി രേഖ കൈമാറി. പദ്ധതിയുടെ വിശദാംശങ്ങൾ പഠിക്കാൻ വ്യവസായ സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
മുൻകാലങ്ങളിൽ ഡയമണ്ട് പോളിഷിംഗ് തൃശൂരിന്റെ മുഖച്ഛായ തന്നെ മാറ്റി. കൈപ്പറമ്പ്, പുറ്റേക്കര, തോളൂർ, അവണൂർ, അടാട്ട്, എളവള്ളി, ചൂണ്ടൽ, കണ്ടാണശേരി, തൃശൂർ എന്നിവിടങ്ങളിൽ ഡയമണ്ട് വ്യവസായം തഴച്ചുവളർന്നു. രണ്ടരപതിറ്റാണ്ടിനുള്ളിൽ ബോംബെ, സൂറത്ത് എന്നിവിടങ്ങളിൽ നിന്ന് വൈരക്കൽ കൊണ്ടുവന്ന് പോളിഷ് ചെയ്ത് തിരിച്ചുനൽകുന്ന ജോലികളിൽ നിരവധി പേർ ആകൃഷ്ടരായി. ഡയമണ്ട് പോളിഷിംഗിൽ ചെലവു കൂടിയ ആധുനിക സാങ്കേതികവിദ്യ നിലവിൽ വന്നതോടെ തൃശൂരിലെ ഡയമണ്ട് വ്യവസായം തളർന്നു. കമ്പനികൾ പൂട്ടി. അങ്ങനെ നിരവധി തൊഴിലാളികൾ മറ്റ് തൊഴിലുകളിലേക്ക് ചേക്കേറി.
സ്വർണ്ണത്തിനൊപ്പം...
ഡയമണ്ട് പതിച്ച സ്വർണാഭരണങ്ങളുടെ ആവശ്യം കൂടിയതോടെ, സ്വർണാഭരണ നിർമ്മാണത്തിന് പ്രസിദ്ധമായ തൃശൂരിൽ ഈയിടെയായി ഡയമണ്ട് ആഭരണ നിർമ്മാണ വ്യവസായത്തിനും സാദ്ധ്യതയേറി. വ്യവസായത്തിന്റെ വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനം, അസംസ്‌കൃത വസ്തുവിന്റെ ലഭ്യത, പരിശീലനം എന്നിവയ്ക്കുമായി ഡയമണ്ട് പാർക്ക് ആരംഭിക്കാൻ 154 സംരംഭകർ ചേർന്ന് ചൂലിശേരിയിൽ 4.39 ഏക്കർ സ്ഥലം വാങ്ങി. തുടർന്നാണ് കേരള ഡയമണ്ട് ഡെവലപ്‌മെന്റ് കോർപറേഷൻ രജിസ്റ്റർ ചെയ്തത്. ജില്ലയിൽ വേണ്ട പോളിഷ് ചെയ്ത ഡയമണ്ട് നിലവിൽ പുറമേ നിന്നാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് അവണൂർ പഞ്ചായത്തിലെ സ്വന്തം സ്ഥലത്ത് ഒരു സംയോജിത ഡയമണ്ട് സമുച്ചയം സ്ഥാപിക്കാനായി കോർപറേഷൻ പദ്ധതിയിട്ടത്.
വൈരക്കൽ മേഖലയ്ക്ക് വലിയൊരു പ്രതീക്ഷ നൽകുന്ന സംരംഭമാണിത്. വ്യവസായ പാർക്ക് എന്ന നിലയിൽ തന്നെ ഭാവിയിൽ ഈ സമുച്ചയം മാറ്റാൻ കഴിഞ്ഞേക്കും.
സേവ്യർ ചിറ്റിലപ്പിള്ളി
എം.എൽ.എ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |