തൃശൂർ: കേന്ദ്ര തൊഴിലാളി നയങ്ങൾക്കെതിരെയുള്ള സംയുക്തസമരസമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഒന്നാം ദിനം സമ്പൂർണം. ബി.എം.എസ് ഒഴികെ 20 ഓളം തൊഴിലാളിസംഘടനകൾ പങ്കെടുത്തു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ബാങ്കിംഗ് സംഘടനകളും പണിമുടക്കിൽ പങ്കെടുത്തു.
നഗരത്തിൽ ചുരുക്കം ചില ഹോട്ടലുകൾ തുറന്നു. ഭൂരിഭാഗം സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സമരത്തിൽ ജനം വലഞ്ഞു. സ്വകാര്യവാഹനങ്ങൾ ചെറിയ തോതിൽ ഓടി. കെ.എസ്.ആർ.ടി.സി സർവീസും മുടങ്ങി. സമരം പിൻവലിച്ചെങ്കിലും സ്വകാര്യബസും നിരത്തിലിറക്കിയില്ല. സ്വരാജ് റൗണ്ടിൽ പണിമുടക്കിനോടനുബന്ധിച്ച് രാവിലെ വാഹനങ്ങൾ തടഞ്ഞത് ചെറിയ സംഘർഷത്തിനിടയാക്കി. ട്രെയിൻ സർവീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. പെട്രോൾ പമ്പുകൾ ചിലേടത്തു തുറന്നു. ഇന്ന് അർദ്ധരാത്രി വരെ പണിമുടക്ക് തുടരും. സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം കടകളും തുറന്നില്ല. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്കി പ്രകടനം നടത്തി.
മത്സ്യമേഖലയെ മാത്രം സമരത്തിൽ നിന്നുമൊഴിവാക്കി. ഇന്നലെ രാവിലെ തൊഴിലാളികൾ സി.എം.എസ് സ്‌കൂളിന് മുന്നിൽ നിന്ന് കോർപറേഷൻ ഓഫീസിന് മുന്നിലേക്ക് പ്രകടനം നടത്തി. എ.ഐ.ടി.യു.സി നേതാവ് പി.കെ.മുരളി ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാസെക്രട്ടറി എം.എം.വർഗീസ്, യു.പി.ജോസഫ്, സുന്ദരൻ കുന്നത്തുള്ളി, എം.കെ.തങ്കപ്പൻ, എ.ആർ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തൊഴിലാളികൾ കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.
അങ്ങിങ്ങ് സംഘർഷാവസ്ഥ
പണിമുടക്കിയ തൊഴിലാളികൾ സ്വരാജ്‌റൗണ്ടിൽ വാഹനങ്ങൾ തടയുന്നതിനിടെ ആശുപത്രിയിലേക്ക് പോയ ബൈക്ക് യാത്രികനുമായി തർക്കം. പൊലീസ് ഇടപെട്ട് പ്രശ്‌നമൊഴിവാക്കി. താൻ ആരെടോ എന്ന് ബൈക്ക് യാത്രികൻ ചോദിച്ചതോടെ തൊഴിലാളികളിൽ ഒരു വിഭാഗം കൈയേറ്റത്തിന് മുതിർന്നു. മുതിർന്ന നേതാക്കൾ ഇടപെട്ട് രംഗം തണുപ്പിച്ചു. പൊലീസിന് മുന്നിൽ സ്വകാര്യവാഹനങ്ങൾ തടഞ്ഞതോടെ വാഹനങ്ങൾ വേറെ വഴിക്ക് തിരിച്ചുവിട്ടു. പ്രകടനം നടക്കുന്നതിനിടെയാണ് സംഭവം. വടക്കാഞ്ചേരി കരുമത്രയിൽ പെട്രോൾ പമ്പിൽ സംഘർഷാവസ്ഥയുണ്ടായി. ഇന്നലെ ഉച്ചയോടെ തുറന്ന പെട്രോൾ പമ്പ് അടപ്പിക്കാനെത്തിയ സമരാനുകൂലികൾ പമ്പിന് പുറത്തുവെച്ചിരുന്ന ചെടിച്ചട്ടികൾ മറിച്ചിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |