തൃശൂർ: ഓട്ടിസം കുട്ടികളുടെ സംരക്ഷണം സർക്കാരിന്റെയും സമൂഹത്തിന്റെയും കൂടി ഉത്തരവാദിത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഓട്ടിസം കുട്ടികളുടെ ലോകത്തേക്ക് പോകാൻ നാം തയാറാകണം. ഇവർക്കായി സർക്കാർ സ്‌പെക്ട്രം എന്ന ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
ലോക ഓട്ടിസം അവബോധ ദിനത്തിൽ സംസ്ഥാന സാമൂഹിക നീതി വകുപ്പും നിപ്മറും എസ്.എൻ.എ.സി നാഷണൽ ട്രസ്റ്റും സംയുക്തമായി നടത്തിയ സംസ്ഥാനതല ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
' നിങ്ങളും ഞങ്ങളുടെ മക്കളാണ്, നിങ്ങളെ ഞങ്ങൾ കൈവിടില്ല' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ. വർഗീസ്, കൗൺസിലർ സിന്ധു ആന്റോ ചാക്കോള, സാമൂഹിക നീതി വകുപ്പ് ജോയ്ന്റ് ഡയരക്ടർ സുബാഷ് കുമാർ എന്നിവർ സംബന്ധിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.
എസ്.എൻ.എ.സി ഡയറക്ടർ ഡി. ജേക്കബ് സ്വാഗതവും നിപ്മർ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഇൻ ചാർജ് സി. ചന്ദ്രബാബു നന്ദിയും പറഞ്ഞു. ഓട്ടിസം കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികൾ നടന്നു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥി കോർണറിൽ ഓട്ടിസം കുട്ടികളുടെ ആനന്ദ നടത്തവും നടത്തി. മുഴുവൻ കുട്ടികൾക്കും സാമൂഹികനീതി വകുപ്പ് സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |