തൃശൂർ: കോൺഗ്രസ് കൗൺസിലർമാരെ ഔദ്യോഗികവാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്ന പേരിൽ വധശ്രമത്തിന് രണ്ടാം പ്രതിയായി കേസെടുത്ത സാഹചര്യത്തിൽ കോർപറേഷൻ മേയർ എം.കെ.വർഗീസ് മേയർ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ.
കുടിവെള്ള വിഷയത്തിലുള്ള ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരം കൗൺസിലിനകത്ത് തുടരുമെന്നും പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ അറിയിച്ചു. അതേസമയം അറസ്റ്റ് ഭയക്കുന്നില്ലെന്ന നിലപാടിലാണ് മേയർ. കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ മേയർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മേയർ എം.കെ.വർഗീസിനും ഡ്രൈവർ ലോറൻസിനുമെതിരെയാണ് കേസ്. വഴി തടഞ്ഞ കൗൺസിലർമാർക്ക് നേരെ കാറോടിച്ച് കയറ്റിയെന്നായിരുന്നു പരാതി.
പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പല വിഷയങ്ങളും ഉയർന്നുവന്നുവെന്നും മേയറുടെ സാന്നിദ്ധ്യത്തിൽ ഇക്കാര്യങ്ങളിൽ വിശദചർച്ചയാകാമെന്നാണ് തീരുമാനിച്ചതെന്നും ഇടതുമുന്നണി പാർലമെന്ററി പാർട്ടി നേതാവ് പി.കെ.ഷാജനും വ്യക്തമാക്കി. പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ നിയമനടപടികൾ തുടരും. മേയർ എത്തിയശേഷം വിശദചർച്ച നടത്തുമെന്നും വ്യക്തമാക്കി. ഏത് വിഷയവും പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷാജൻ അറിയിച്ചു.
മുൻകൂർ ജാമ്യം എടുക്കില്ല: മേയർ
മുൻകൂർ ജാമ്യം എടുക്കാനില്ല. കേസിനെ നിയമപരമായി നേരിടും. കൗൺസിൽ ഹാളിൽ പെട്രോളുമായെത്തി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു. യുഡിഎഫ് കൗൺസിലർമാരെ പേടിച്ച് അവിടേക്ക് പോകുന്നില്ലെന്നും പ്രതികരിച്ചു. ഡ്രൈവറെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കില്ല. ഡ്രൈവർ സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് അപകടം ഒഴിവായത്.
കുടിവെള്ളത്തിന് അടിയന്തര നടപടി സ്വീകരിക്കണം
വിദഗ്ദ്ധരുമായി ആലോചിച്ച് ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണം. തൃശൂർ കോർപറേഷൻ വിതരണം ചെയ്യുന്ന വെള്ളം ചെളിവെള്ളമാണ്. ആയത് കൗൺസിൽ യോഗത്തിലേക്ക് കൊണ്ടുവന്നത് പെട്രോളാണെന്നും, അത് ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന മേയർ എം.കെ.വർഗീസിന്റെ പരാതി വ്യാജമാണ്.
കപട രാഷ്ട്രീയ നീക്കം: ബി.ജെ.പി
യാഥാർത്ഥ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കപടരാഷ്ട്രീയ നാടകങ്ങളാണ് കോർപറേഷനിൽ അരങ്ങേറുന്നതെന്ന് ബി.ജെ.പി. കുടിവെള്ളത്തിൽ ചെളി കലരുന്നത് ബി.ജെ.പി നേരത്തെ ഉന്നയിച്ച വിഷയമാണെന്ന് പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളഞ്ചേരി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |