തൃശൂർ : ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 2022ലെ നാടകയാത്ര (കലാജാഥ ) ഇന്ന് പര്യടനം പൂർത്തിയാക്കും. സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ട നാടകസംഘം ജില്ലയിൽ പത്ത് കേന്ദ്രങ്ങളിൽ ഇതിനകം അവതരണം നടത്തി. 'ഏകലോകം ഏകാരോഗ്യം മനുഷ്യാരോഗ്യസംരക്ഷണത്തിന് ' എന്ന ആശയം, നിത്യജീവിതത്തിൽ ശാസ്ത്രബോധത്തിന്റെ അനിവാര്യത, മാനവികതയുടെയും ഒത്തൊരുമയുടെയും രാഷ്ട്രീയം തുടങ്ങിയവയാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന്റെ പ്രമേയം. കടത്തുകാരൻ കുഞ്ഞിരാമനും ലീലയും അയ്മുട്ടിയും ഗോവിന്ദനും രാജീവനും ഇവരുടെയെല്ലാം മാഷായി എത്തുന്ന കഥാപാത്രവും ചേർന്നുള്ള നാട്ടിൻപുറ കാഴ്ചകളിലൂടെയാണ് നാടകം മുന്നേറുന്നത്.
കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന കൊട്ടത്തോണിയും അതിനു ചുറ്റുമുള്ള പ്രകൃതിയുമെല്ലാം നാടകത്തിന്റെ പുത്തൻ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നു. യുവനാടകപ്രവർത്തകരിൽ ശ്രദ്ധേയനായ ജിനോ ജോസഫാണ് രചനയും സംവിധാനവും നിർവഹിച്ചത്. എം.എം.സചീന്ദ്രൻ, കോട്ടക്കൽ മുരളി എന്നിവരാണ് സംഗീതം നിർവഹിച്ചത്. സുധാകരൻ ചൂലൂർ ജാഥാക്യാപ്റ്റനും പി.അരവിന്ദാക്ഷൻ മാനേജരുമായുള്ള കലാജാഥയിൽ ലിനീഷ് നരയംകുളം, സമേഷ് മണിത്തറ, ബാബു ചെമ്പ്ര, ആർ.കെ.താനൂർ, ബോസ് നീലീശ്വരം, ജിനു തൊടുപുഴ, പ്രബിജ ബൈജു, ഹർഷാ ദാസ്, സുമന എൽ.എസ്, സാബു കല്ലറ എന്നിവർ വേഷമിടുന്നു. പരിഷത്ത് ജില്ലാപ്രസിഡന്റ് ഡോ.കെ.വിദ്യാസാഗർ, വൈസ് പ്രസിഡന്റ് ടി.വി.രാജു, സെക്രട്ടറി ഒ.എൻ.അജിത്ത് കുമാർ, കലാസംസ്‌കാരം ജില്ലാചെയർമാൻ പ്രൊഫ.എം.ഹരിദാസ്, കൺവീനർ ഇ.ഡി.ഡേവിസ് എന്നിവരാണ് ജാഥാപ്രയാണത്തിന് ജില്ലയിൽ നേതൃത്വം നൽകുന്നത്.
ഡോ.പി.പി.എൻ ഭട്ടതിരിക്ക്
ഹരിത ഫാർമസ്യൂട്ടിക്കൽസ് പുരസ്കാരം
തൃശൂർ: ഈ വർഷത്തെ ഹരിത ഫാർമസ്യൂട്ടിക്കൽസ് വാർഷിക പുരസ്കാരം മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ചന്ദ്രിക എഡിറ്റർ കമാൽ വരദൂരിനും ആയുർവേദ ചികിത്സാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഡോ.പി.പി.എൻ ഭട്ടതിരിക്കും സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പി.കെ.സുനിൽകുമാറിനും സമ്മാനിക്കുമെന്ന് ജനറൽ മാനേജർ കെ.രാമൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഓരോ വിഭാഗത്തിനും 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. 11ന് രാവിലെ 10ന് വരന്തരപ്പിള്ളിയിൽ നടക്കുന്ന ഹരിത കുടുംബസംഗമത്തിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എ പുരസ്കാരം സമ്മാനിക്കും. പത്രസമ്മേളനത്തിൽ മീഡിയ മാനേജർ ആചാര്യ ആനന്ദ് കൃഷ്ണൻ, ശ്രീകുമാർ ആമ്പല്ലൂർ, ചന്ദ്രവംശി വൈദ്യർ എന്നിവരും പങ്കെടുത്തു.
കാവടി പൂരമഹോത്സവം
ഇരിങ്ങാലക്കുട: കൊവിഡ് മഹാമാരിയെ തുടർന്ന് മാറ്റിവച്ച ജനുവരി മാസത്തിൽ നടക്കേണ്ട വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി മഹോത്സവം ആഘോഷിച്ചു. ഇന്നലെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടന്ന കാവടിയാട്ടം കാഴ്ചക്കാർക്ക് ദൃശ്യവിരുന്നൊരുക്കി. വൈകിട്ട് നാലിന് നടന്ന കാഴ്ചശീവേലിയിൽ പറവൂർ രഘുമാരാരുടെ നേതൃത്വത്തിൽ മേളം അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |