SignIn
Kerala Kaumudi Online
Thursday, 25 April 2024 7.51 PM IST

ഗ്യാസ് ലൈൻ പൈപ്പിന് കുഴിച്ച കുഴിയിൽ കുരുങ്ങി കർഷകർ

farmers

തൃശൂർ : കൊച്ചി - സേലം പൈപ്പ്‌ലൈൻ പ്രൈവറ്റ് (കെ.എസ്.പി.പി.എൽ) കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈൻ കടന്നുപോകുന്ന കുതിരാൻ ഭാഗത്ത് കരാർ പ്രകാരമുള്ള പണി പൂർത്തിയാക്കാത്തതിനാൽ നിരവധി കർഷകർ ദുരിതത്തിൽ. പൈപ്പ്‌ലൈൻ കടന്നുപോകുന്ന ഭൂമി പൈപ്പിടലിന് ശേഷം പൂർവസ്ഥിതിയിലാക്കി നൽകാമെന്ന കരാറോടെ 2018ലാണ് കമ്പനി ഇവിടെ പൈപ്പിടൽ ആരംഭിച്ചത്.

മതിലും കൈയാലയും പൊളിച്ചു നീക്കിയും കൃഷി ഭൂമി കുഴിച്ചുമെല്ലാമായിരുന്നു പൈപ്പിടൽ. ഒമ്പത് മീറ്റർ ഭൂമി എടുക്കുമെന്ന് കരാറിൽ പറഞ്ഞിരുന്നതെങ്കിലും പലയിടത്തും 18 മീറ്റർ വരെയെടുത്താണ് പൈപ്പിട്ടത്. 2021ൽ പൈപ്പിടൽ പൂർത്തിയാക്കിയെങ്കിലും പറമ്പ് പൂർവസ്ഥിതിയിലാക്കാമെന്ന കരാർ, കമ്പനി പാലിച്ചിട്ടില്ലെന്ന് കർഷകർ പത്രസമ്മേളനത്തിൽ പറഞ്ഞു. വഴുക്കുംപാറ മേഖലയിലെ ഒരു കിലോമീറ്റർ ദൂരത്തിലുള്ള അമ്പതോളം കർഷകരാണ് കൃഷിയിറക്കാൻ സാധിക്കാതെ നട്ടംതിരിയുന്നത്. പലരുടെയും ഭൂമി ഏറ്റെടുത്തെങ്കിലും ഷെയർ വാല്യൂവിന്റെ പത്ത് ശതമാനം തുക മാത്രമാണ് കർഷകർക്ക് ലഭിച്ചത്. 25 വർഷം മുമ്പാണ് സ്ഥലം ഏറ്റെടുത്തത്. ദേശീയപാത തുരങ്കനിർമാണവുമായി ബന്ധപ്പെട്ട് പാറപൊട്ടിച്ചതിലൂടെ പലർക്കും കിടപ്പാടം വരെ നഷ്ടമായി. മേഖലയിലെ മിക്ക വീടുകൾക്കും പാറ പൊട്ടിച്ചതിന്റെ ആഘാതത്തിൽ കേടുപാടുകളുണ്ടായെന്നും എം.സി.ബേബി, ജോർജ്ജ് പായപ്പൻ, പൗലേസ് കറുത്തേടത്ത് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

നാല് വർഷമായി കൃഷിയിറക്കാതെ

പൈപ്പിടലിനായി പൊട്ടിച്ച കല്ലുകൾ പറമ്പിൽ തന്നെ നിരത്തിയിട്ടിരിക്കുന്നതിനാൽ നാല് വർഷമായി കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ്. വെള്ളച്ചാലുകൾ പൂർവ്വസ്ഥിതിയിലാക്കാത്തത് മൂലം മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായി പറമ്പ് നിറഞ്ഞൊഴുകി സമീപവാസികളുടെ കിണറുകളിൽ ഉൾപ്പെടെ ചെളിവെള്ളം നിറഞ്ഞു. വന്യജീവികളുടെ ആക്രമണം തടയാൻ കയ്യാലകൾ കെട്ടിയാണ് കൃഷിയിറക്കിയിരുന്നത്. ഇതാണ് പൊളിച്ചിട്ടിരിക്കുന്നത്.

കാട്ടുജീവികളുടെ ശല്യം രൂക്ഷം

ഇവ ഒഴിവാക്കിയുള്ള സ്ഥലത്ത് ചെയ്ത കൃഷി വ്യാപകമായി കാട്ടുജീവികളുടെ ആക്രമണം മൂലം നശിക്കുന്നതും പതിവാണ്. വാഴ മുതൽ പച്ചക്കറി വരെയുള്ള കൃഷികളൊക്കെ പന്നിയും മാനുമെല്ലാം നിരന്തരം നശിപ്പിക്കുകയാണ്. ഇതുമൂലം കഴിഞ്ഞ സീസണിൽ കൃഷി ചെയ്യാനായില്ല. കരാറുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും പറഞ്ഞു കബളിക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്.

നഷ്ടപരിഹാരം നൽകണം

2018ൽ സ്വകാര്യവഴിയിലൂടെയാണ് വാഹനം ഇറക്കി പൈപ്പ് കൊണ്ടുവന്നിരുന്നത്. നാലു വർഷം കൃഷി ചെയ്യാൻ സാധിക്കാത്തത് മൂലമുള്ള നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. തുടർന്ന് 2021 ഓഗസ്റ്റിൽ ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും പരാതി നൽകി. തുടർനടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ കമ്പനിയോട് നിർദേശിച്ചിരുന്നുവെങ്കിലും അക്കാര്യം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, PIPELINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.