തൃശൂർ: വിഷുവിന് രണ്ട് നാൾ ബാക്കി നിൽക്കേ, ആശ്വാസത്തോടൊപ്പം ആശങ്കയുമായി വേനൽ മഴ. കടുത്തവേനലിനെ തുടർന്നുള്ള കുടിവെള്ള ക്ഷാമ ഭീഷണി, ചൂട് എന്നിവയിൽ നിന്ന് മഴ തെല്ലാശ്വാസം പകർന്നപ്പോൾ, വിഷു ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് കച്ചവടത്തിന് ഇറങ്ങിയവരാണ് ആശങ്കയിലായത്.
കൊവിഡ് മഹാമാരി മൂലം വിഷു ആഘോഷം രണ്ട് വർഷമായി വീടുകളിൽ മാത്രം ഒതുങ്ങിയിരുന്നു. ഇത്തവണ ആഘോഷപൂർവം വിഷു ആഘോഷത്തിന് ഒരുങ്ങുന്നതിനിടെയാണ് മഴയെത്തിയത്. ഇത് മൂലം വിപണിയും സജീവമായിട്ടില്ല. ആഴ്ചകൾക്ക് മുമ്പേ പടക്കവിപണി സജീവമാകാറുണ്ടെങ്കിലും ഇത്തവണ പല സ്ഥലങ്ങളിലും കച്ചവടം ആരംഭിച്ചിട്ടില്ല. പടക്കമുൾപ്പെടെയുള്ളവയ്ക്ക് ഇത്തവണ തീ വിലയാണ്.
നെൽക്കർഷകർ ആശങ്കയിൽ
വ്യാപകമായ കൃഷിനാശമാണ് വേനൽമഴയിലുണ്ടായത്. കൊയ്‌തെടുക്കാറായ പതിനായിരത്തോളം ഏക്കർ നെൽച്ചെടി മഴയിൽ വീണു. ഇത് ഇനി കൊയ്ത്ത് മെഷീൻ ഉപയോഗിച്ച് കൊയ്‌തെടുക്കുക ഏറെ പ്രയാസകരമാണ്. മഴ തുടർന്നാൽ കോടികളുടെ നഷ്ടമാണുണ്ടാവുകയെന്ന് കർഷകർ പറഞ്ഞു. ചേർപ്പ് ജൂബിലി പടവ്, ചേനം, കാറളം, ചെമ്മണ്ട, അന്തിക്കാട്, കാഞ്ഞാണി, അരിമ്പൂർ കോൾ മേഖലകളിലാണ് പ്രധാനമായും കൊയ്ത്ത് നടക്കാനുള്ളത്. നെല്ല് കൊയ്‌തെടുത്താലും വിളവ് ലഭിക്കില്ലെന്നും വൈക്കോൽ ഉപയോഗശൂന്യമായി പോകുമെന്നും കർഷകർ പറഞ്ഞു.
നഗരം ഗതാഗത കുരുക്കിൽ
മഴ പെയ്തതോടെ നഗരം ഇന്നലെ ഉച്ചകഴിഞ്ഞ് കുരുക്കിൽപെട്ടു. ദിവാൻജി മൂല, പാലസ് റോഡ്, എം.ജി.റോഡ്, ശക്തൻ, ഇക്കണ്ടവാര്യർ റോഡ് എന്നിവിടങ്ങളിൽ വൻകുരുക്കാണ് അനുഭവപ്പെട്ടത്. വിഷുവിന് സാധനം വാങ്ങാനും മറ്റും കൂടുതൽ സ്വകാര്യവാഹനം കൂടി നിരത്തിലിറങ്ങിയതോടെ കുരുക്ക് വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |