കോടാലി: ഗ്യാസ് സിലിണ്ടറിൽ നിന്നും സ്റ്റൗവിലേക്കുള്ള ട്യൂബ് തെറിച്ചുപോയതോടെ സ്റ്റൗവിൽ നിന്നും തീ സിലിണ്ടറിലേക്ക് പടർന്നു. ഗ്യാസ് സിലിണ്ടറിന്റെ വാൽവ് അടയ്ക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും മജീദ് സ്റ്റോഴ്‌സിലെ ജീവനക്കാരി വിജയയുടെ ശ്രമം ഫലവത്തായില്ല. പിന്നെ ഒന്നും നോക്കിയില്ല. തൊട്ടുമുകളിലെ നിലയിലെ ഇൻഷ്വറൻസ് ഓഫീസിലെ ജീവനക്കാരി, പിറകിലെ തുണിക്കടയിലെ ജീവനക്കാർ, സമീപത്തെ മറ്റു കടകളിലെ ജീവനക്കാർ എന്നിവരോട് ഓടി രക്ഷപെടാൻ പറഞ്ഞു.
വിജയയുടെ വാക്ക് കേട്ടവർ എല്ലാം പുറത്തേക്ക് ഓടി ഇറങ്ങിയപ്പോഴേക്കും മജീദ് സ്റ്റോഴ്‌സിൽ നിന്നും അഗ്‌നിനാളം മുകളിലേക്കും, പുറത്തേക്കും ആളിപ്പടർന്നു. ഇതിനിടെ ഗ്യാസ് സിലിണ്ടറുകൾ ഓരോന്ന് ഉഗ്രസ്‌ഫോടനത്താൽ പൊട്ടിത്തെറിച്ചു തുടങ്ങി. ഉഗ്രസ്‌ഫോടനത്തോടെ അഗ്‌നിജ്വാലയും പുകയും മാനം മുട്ടെ ഉയർന്നു. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി സാധനം വാങ്ങാനെത്തിയവരുടെ തിരക്ക് കോടാലി ടൗണിലുണ്ടായിരുന്നു.
ആളുകൾ പ്രാണരക്ഷാർത്ഥം ചിതറി ഓടി. ടി.വിയിൽ കണ്ടിട്ടുള്ള യുദ്ധക്കളത്തിലെ ദൃശ്യങ്ങൾ കൺമുന്നിൽ കണ്ട പോലെ ജനം പരിഭ്രാന്തരായി. ഇതിനിടെ ദൃശ്യങ്ങൾ പകർത്താൻ മൊബൈൽ ഫോണുമായി ഒട്ടേറെ പേരും ആൾക്കൂട്ടത്തിന് മുന്നിൽ സ്ഥാനം പിടിച്ചു. പുതുക്കാട് നിന്നും ചാലക്കുടിയിൽ നിന്നുമെത്തിയ അഗ്‌നി സുരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് അംഗങ്ങൾ ജീവൻ പണയം വച്ച് നടത്തിയ പരിശ്രമത്താൽ തീയണച്ചപ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടു.
എന്നിട്ടും, ഇനിയും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുമോ എന്ന ഭയം പ്രദേശവാസികൾക്കുണ്ടായി. കോടാലി ടൗണിൽ ഗ്യാസ് സിലിണ്ടറുകൾ വേണ്ടത്ര സുരക്ഷ ഇല്ലാതെ സൂക്ഷിച്ചിരുന്നത് കണ്ടെത്താൻ അധികൃതർക്കായില്ല എന്നത് ഗൗരവമുള്ളതാണ്. ഗ്യാസ് ഏജൻസികൾ ആവശ്യാനുസരണം സിലിണ്ടറുകൾ ഇറക്കിക്കൊടുത്തിരുന്നതും നിയമ വിരുദ്ധമായാണ്. ഇവിടെ രണ്ട് കിലോ സിലിണ്ടറുകളിൽ ഗ്യാസ് നിറച്ച് നൽകിയിരുന്നതും നിയമ വിരുദ്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |