തൃശൂർ: അപ്രതീക്ഷിത വേനൽമഴയുടെ ആലസ്യം പിന്നിട്ട് പച്ചക്കറി വിപണി വിഷുത്തിരക്കിലേക്ക്. വിഷുവിന് മുന്നോടിയായി വില കൂടാറുണ്ടെങ്കിലും ഈ മേടത്തിൽ പച്ചക്കറിവിലയിൽ നേരിയവർദ്ധന മാത്രം.
വെണ്ടയ്ക്കയും പയറുമാണ് വിലനിലവാരപ്പട്ടികയിൽ മുന്നിൽ. എഴുപത് രൂപയോളമുണ്ട് മൊത്തവിപണിയിൽ. ചില്ലറക്കച്ചവടക്കാർ എൺപത് രൂപയിലേറെ വാങ്ങുന്നുമുണ്ട്.
കണിവെള്ളരിക്കും കാര്യമായ വിലക്കയറ്റമില്ല. 25-35 രൂപയ്ക്ക് നാടൻ കണിവെള്ളരി കിട്ടും. ഇരുപത് രൂപയിൽ താഴെ വില മാത്രമാണ് മത്തങ്ങയ്ക്കും കുമ്പളത്തിനും ചേനയ്ക്കുമുള്ളത്. നാടൻ തക്കാളിയും മുപ്പത് രൂപയ്ക്ക് കിട്ടും. സാധാരണ നൂറ് രൂപയുടെ മീതെ വില ഉയരാറുള്ള മുരിങ്ങയ്ക്ക മുപ്പത് രൂപയ്ക്ക് ചില്ലറ മാർക്കറ്റിൽ ലഭിക്കും. മേട്ടുപാളയം, ഹൊസൂർ, മൈസൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പച്ചക്കറികളെത്തുന്നത്. കേരളത്തിൽ മഴയുണ്ടെങ്കിലും തമിഴ്‌നാട്ടിലെ കാലാവസ്ഥ കൃഷിക്ക് അനുകൂലമാണ്.
അതുകൊണ്ടാകാം വിലക്കയറ്റമുണ്ടാകാത്തതെന്നാണ് കച്ചവടക്കാർ പറയുന്നു. നാല് മാസം മുൻപ് വൻ വിലക്കയറ്റമായിരുന്നു. വിലക്കയറ്റം തടയാൻ ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കെത്തിയിരുന്നു. പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കേരളത്തിലെത്തിക്കാനും പലയിടങ്ങളിലും സ്ഥിരം സംഭരണ യൂണിറ്റ് സ്ഥാപിക്കാനും ശ്രമിച്ചിരുന്നു. വില വർദ്ധന നിയന്ത്രിക്കാനായി കൃഷി വകുപ്പ് തക്കാളി വണ്ടിയും ആരംഭിച്ചു.
മൊത്തവില
(ചില്ലറവില 10-15 രൂപ കൂടും)
ചെറുനാരങ്ങ കയ്ക്കും, കിലോഗ്രാമിന് 200
വേനലിൽ ഡിമാൻഡ് കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ ചെറുനാരങ്ങയുടെ വില കുതിച്ചു. കിലോഗ്രാമിന് 200 രൂപയിലേക്കാണ് ഉയർന്നത്. 50-60 രൂപ നിലവാരത്തിൽ നിന്നാണ് ഈ വിലക്കയറ്റം. തമിഴ്‌നാട്ടിലും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ചെറുനാരങ്ങ കൃഷിയുള്ളത്. അപ്രതീക്ഷിത മഴയിൽ ഉൽപാദനം കുറഞ്ഞതാണ് തിരിച്ചടിയായത്. വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ വില കൂടാറുണ്ടെങ്കിലും സമീപകാലങ്ങളിൽ ഇത്രയും വില ഉയർന്നിട്ടില്ല. കഴിഞ്ഞവർഷം ഏപ്രിലിൽ നൂറ് രൂപയോളമായിരുന്നു വില. ഇരട്ടിവിലയാണ് ഇപ്പോൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ചെറുനാരങ്ങയുടെ വില 200 രൂപയിലേയ്ക്ക് ഉയർന്നു. വിലകൂടിയതോടെ നാരങ്ങാവെള്ളത്തിന്റെ വില്പന പലയിടത്തും നിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |