തൃശൂർ: നാട്ടാനകളുടെ എണ്ണം കുറഞ്ഞ് തൃശൂർ പൂരം അടക്കമുള്ള കേരളത്തിലെ ആനയെഴുന്നെള്ളിപ്പ് ഉത്സവങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ, നാട്ടാന പരിപാലന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ദേവസ്വങ്ങളും ഉടമകളും. പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് നിവേദനം നൽകി.
ഈ നില തുടർന്നാൽ ആന എഴുന്നെള്ളിപ്പുകൾ നിലച്ചു പോകുമെന്ന് മന്ത്രിയെ ധരിപ്പിച്ചു. ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിന് അടക്കം നിരോധനമുണ്ട്. നാട്ടാനകളെയും കാട്ടിലെ ആനകളെയും ഒരേപോലെയാണ് നിയമത്തിൽ പരിഗണിക്കുന്നത്. നാട്ടിലെ ആനകൾക്ക് പ്രത്യേകചട്ടം വേണമെന്നാണ് ദേവസ്വത്തിന്റെ ആവശ്യം. ഉചിതമായ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, കേന്ദ്ര അനിമൽ വെൽഫെയർ ബോർഡ് അംഗം ഡോ.പി.ബി.ഗിരിദാസ്, അഡ്വ.രാജാറാം എന്നിവരുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. രണ്ട് വർഷം കൊവിഡ് മഹാമാരി മൂലം ഉത്സവാഘോഷങ്ങളും എഴുന്നള്ളിപ്പും ഉപേക്ഷിക്കപ്പെട്ടതോടെ ആന ഉടമകളും തൊഴിലാളികളും വൻ പ്രതിസന്ധിയിലാണ്. നിയന്ത്രണങ്ങളെല്ലാം പിൻവലിച്ച് ഉത്സവങ്ങൾക്ക് വാതിൽ തുറന്നിടുമ്പോഴാണ് ആനകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നാട്ടിലും വേണം പ്രജനനം
അസാം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാട്ടാനകളുള്ളത് കേരളത്തിലാണെങ്കിലും നാട്ടാനകളുടെ എണ്ണം കുറഞ്ഞു വരുന്നത് നിയമ തടസം മാറ്റി 'ക്യാപ്റ്റീവ് ബ്രീഡിംഗ് പ്രോഗ്രാം ' ഇല്ലാത്തതുകൊണ്ടാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. കർണ്ണാടക, തമിഴ്‌നാട്ടിലെ ആന ക്യാമ്പുകളിൽ പ്രസവം നടക്കുമ്പോൾ കേരളത്തിൽ ഇതിനുള്ള സാഹചര്യം ഒരുക്കുന്നില്ല. തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ മനുഷ്യരോട് ഇണങ്ങിക്കഴിയുന്ന ആനപരിപാലന കേന്ദ്രങ്ങളിൽ 80 ഓളം ആനക്കുട്ടികൾ പിറവിയെടുക്കുന്നുണ്ടെന്ന് പറയുന്നു. കേരളത്തിലെ ആനസംരക്ഷണകേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യമില്ല. കാടുകളിൽ നിന്ന് കിട്ടുന്ന ആനക്കുട്ടികളെയാണ് ഇവിടങ്ങളിൽ പാർപ്പിക്കുന്നത്. ശാസ്ത്രീയ പരിചരണരീതിയിലൂടെ ആനകളുടെ സംരക്ഷണം ഉറപ്പാക്കിയാലേ പൈതൃക മൃഗത്തെ ഐ.യു.സി.എന്നിന്റെ ചുവന്നപട്ടികയിലെ വംശനാശ ഭീഷണി നേരിടുന്ന ഗണത്തിൽ നിന്ന് രക്ഷപ്പെടുത്താനാകൂവെന്നും പറയുന്നു. നാട്ടാനകളിലും കാട്ടാനകളിലും ഇന്ത്യ തന്നെയാണ് മുൻപന്തിയിൽ.
നാട്ടാനകളുടെ എണ്ണം കുറയുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. അതിന് നിരവധി കാരണങ്ങളുണ്ട്. ക്ഷേത്ര ഉത്സവങ്ങളും ആചാരങ്ങളും നിലനിറുത്തുകയെന്നത് കേന്ദ്രത്തിന്റെ നയമാണെന്ന കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷയുണ്ട്.
ഡോ.പി.ബി.ഗിരിദാസ്
ആന ചികിത്സാവിദഗ്ദ്ധൻ.
വൈൽഡ് ലൈഫ് ആക്ടിൽ ഭേദഗതി വരുത്തി ആനകളെ ഉത്സവങ്ങൾക്ക് ലഭ്യമാക്കണം. നാട്ടാനയേയും കാട്ടാനയേയും ഒരേ നിയമപരിധിയിൽ പെടുത്തരുത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും നിലനിറുത്താൻ ആനയെഴുന്നള്ളിപ്പുകൾ അനിവാര്യമാണ്.
ജി.രാജേഷ്
സെക്രട്ടറി, പാറമേക്കാവ് ദേവസ്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |