തൃശൂർ: തൃശൂർ പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം തീർപ്പാക്കാൻ സമവായത്തിന് ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ മുൻകൈയെടുക്കാത്തതിനാൽ സമരം ആറ് ദിവസം പിന്നിട്ടു. റവന്യൂ മന്ത്രി കെ.രാജനുമായി ബസുടമകൾ ചർച്ച ചെയ്ത് പരിഹാര നടപടികളുടെ സാദ്ധ്യത ആരാഞ്ഞിരുന്നു. വിവിധ ആവശ്യങ്ങൾക്കായി പാലക്കാട്ടു നിന്നും തൃശൂരിലേക്കുള്ള നിരവധി യാത്രക്കാർ വിഷുപ്പിറ്റേന്നും വലഞ്ഞു. സമവായത്തിന്റെ സാദ്ധ്യത തെളിയാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് സ്വകാര്യ ബസുടമകളും ലോറി, ടിപ്പർ ഉടമകളും ആലോചിക്കുന്നത്. തൃശൂർ പാലക്കാട് റൂട്ടിലും തൃശൂരിൽ നിന്നും പാലക്കാട്, കൊഴിഞ്ഞാമ്പാറ, ഗോവിന്ദാപുരം റൂട്ടിലും സർവീസ് നടത്തുന്ന 140 ബസുകളാണ് ഓടാത്തത്.
വടക്കഞ്ചേരി പന്നിയങ്കര ടോളിൽ അന്യായമായ നിരക്ക് ഈടാക്കുന്നതിനെതിരെ കഴിഞ്ഞ 11നാണ് സമരം തുടങ്ങിയത്. തിരുവനന്തപുരത്ത് ചർച്ച നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. പ്രശ്‌നത്തിൽ സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുമായി സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പാലക്കാട്ടു നിന്നും തൃശൂരിൽ വന്നു പോകുന്നവരാണ്.
പന്നിയങ്കരയിലേത് കുതിരാൻ തുരങ്കത്തിനും കൂടിയുള്ള ടോളെന്ന്
തൃശൂർ : പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ ബൂത്തിൽ ദേശീയ പാത കുതിരാൻ തുരങ്കത്തിനുള്ള ടോൾ കൂടി പിരിക്കുന്നുണ്ടെന്ന് വിവരാവകാശരേഖ. കാറുകൾക്ക് തുരങ്കത്തിന് 65 രൂപയും റോഡിന് 35 രൂപയുമാണ് നിരക്ക്. മൊത്തം നൂറ് രൂപ. മടക്കയാത്രയ്ക്ക് തുരങ്കത്തിന് നൂറ് രൂപയും റോഡിന് അമ്പത് രൂപയും. മൊത്തം 150 രൂപ. തുരങ്കത്തിൽ മിനി ബസിന് നൂറ് രൂപയും ബസിനും ട്രക്കിനും 200 രൂപയും ഭാരവാഹനങ്ങൾക്ക് 295 രൂപയുമാണ് ഒറ്റത്തവണത്തെ ടോൾ നിരക്ക്.
റോഡിനുള്ള ടോൾ നിരക്ക് മിനി ബസുകൾക്ക് 55, ബസ്, ട്രക്ക് എന്നിവയ്ക്ക് 115, ഭാരവാഹനങ്ങൾക്ക് 185 എന്നിങ്ങനെയാണ്. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി ജെ.കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ദേശീയപാത അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. കോൺക്രീറ്റ് ലൈനിംഗ്, തുരങ്കത്തിന് മുകളിലെ സ്ലാബുകളിലെ പണികൾ, ഇടമുറിച്ച് കടക്കാനുള്ള സംവിധാനം എന്നീ പണികൾ ശേഷിക്കേയാണ് ടോൾ പിരിക്കുന്നതെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
ചെലവായത്
തുരങ്ക നിർമാണത്തിന് ചെലവായത് 230.77 കോടി
ആറ് വരിപ്പാതയ്ക്ക് 1553.61 കോടി
സർക്കാർ ഗ്രാന്റ് നൽകിയത് 243.90 കോടി
ടോൾ പിരിക്കാനുള്ള അനുമതി : 2032 സെപ്തംബർ 14 വരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |