തൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേള ഇന്ന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ആരംഭിക്കും. വൈകിട്ട് നാലിന് തൃശൂർ റൗണ്ടിൽ നടക്കുന്ന ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. വൈകിട്ട് അഞ്ചിന് വിദ്യാർത്ഥി കോർണറിൽ ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. 24ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി, പട്ടികവർഗ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.
മേയർ എം.കെ. വർഗീസ്, എം.പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബെഹന്നാൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, എൻ.കെ. അക്ബർ, സി.സി. മുകുന്ദൻ, കെ.കെ. രാമചന്ദ്രൻ, സനീഷ്കുമാർ ജോസഫ്, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് , കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ ടി.കെ. നാരായണൻ, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സംഗീതനാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, ചേംബർ ഒഫ് മുൻസിപ്പൽ ചെയർമാൻ സംസ്ഥാന പ്രസിഡന്റ് എം. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. നഫീസ, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. ബസന്ത് ലാൽ, തൃശൂർ കോർപറേഷൻ കൗൺസിലർ പൂർണിമ സുരേഷ്, കളക്ടർ ഹരിത വി. കുമാർ, പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം എന്നിവർ പങ്കെടുക്കും.
സാംസ്കാരിക സായാഹ്നം
പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് മേള ഇന്ന് അരങ്ങേറും. മേള നടക്കുന്ന ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികൾ നടക്കും. അഞ്ച് മുതൽ ആറ് വരെയും ഏഴ് മണിക്കു ശേഷവുമുള്ള രണ്ട് സെഷനുകളിലായാവും പരിപാടികൾ നടക്കുക. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രമുഖ കലാ സംഘങ്ങൾ പരിപാടിയിൽ പങ്കെടുക്കും.
19 വൈകിട്ട് 4.30 മുതൽ ആറ് വരെ കഥാപ്രസംഗം ഏഴിന് ഗായകൻ ജോബ് കുര്യൻ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ. 20ന് വൈകിട്ട് അഞ്ച് മുതൽ ആറ് വരെ വജ്ര ജൂബിലി കലാകാരൻമാരുടെ വാദ്യകലാ ഫ്യൂഷൻ, 7മണി മുതൽ വജ്ര ജൂബിലി കലാകാരൻമാരുടെ മോഹിനിയാട്ടം. 21ന് 5 മുതൽ 6 വരെ ചവിട്ടുനാടകം 7 മുതൽ അക്രോബാറ്റിക് ഡാൻസ്. 22 ന് 5 മുതൽ 6 വരെ ഏകപാത്ര നാടകം 7 മുതൽ ഗാനമേള. 23ന് 4.30 മുതൽ 5 വരെ വജ്ര ജൂബിലി കലാകാരൻമാരുടെ തുള്ളൽ ത്രയം 7 മുതൽ സമിർ സിൻസിയുടെ സൂഫി സംഗീതവും ഖവാലിയും. അവസാന ദിവസമായ 24 ന് സൗപർണിക തിരുവനന്തപുരത്തിന്റെ നാടകം ഇതിഹാസം എന്നിവയുണ്ടാകും.
ആസ്വദിക്കാനും അറിയാനും ഏറെ
ഒരു തുരങ്കത്തിലൂടെ മേളയിലേക്ക് പ്രവേശിച്ച് മറ്റൊരു തുരങ്കത്തിലൂടെ പുറത്തുവരുന്ന വിധമാണ് സജ്ജീകരണം. കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്വ ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാൻ എന്ന പവലിയനിലേക്കാണ് സന്ദർശകർ ആദ്യം പ്രവേശിക്കുക. വ്യത്യസ്തമായ ടൂറിസം അനുഭവങ്ങൾ വാക്ക് വേയിലൂടെ നടന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് ടൂറിസം വകുപ്പിന്റെ പവലിയൻ ഒരുക്കിയിരിക്കുന്നത്.
പുത്തൂരിൽ ഒരുങ്ങുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ സുവോളജിക്കൽ പാർക്കിന്റെ മാതൃക ആദ്യമായി ജനങ്ങൾക്ക് കാണാനും അവസരം ഒരുക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രം, വർത്തമാനം, ഭാവി എന്നിവയെ പുതുതലമുറ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നതാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന എന്റെ കേരളം തീം പവലിയൻ. ഇതോടൊപ്പം കിഫ്ബിയുടെ പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്.
റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിംഗ് ടെക്നോളജി തുടങ്ങിയവയെ പരിചയപ്പെടുത്തുന്നതാണ് ടെക്നോളജി പവലിയൻ. ഇവയെക്കുറിച്ച് നേരിട്ടറിയാനും അനുഭവിക്കാനും പവലിയനിൽ അവസരമൊരുക്കും.
ആടും പാടും, കൂടെ പ്രചാരണവും; ആവേശം നിറച്ച് ഫ്ളാഷ് മോബ്
തൃശൂർ: ആൾക്കൂട്ടത്തിന്റെ ഭാഗമായി നിന്ന്, പൊടുന്നനെ നിരത്തിൽ നൃത്തം ചെയ്തു തുടങ്ങുന്ന ഒരു കൂട്ടം പെൺകുട്ടികൾ നഗരത്തെ ആട്ടവും പാട്ടും കൊണ്ട് കീഴടക്കി. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചാരണത്തിന് ആദ്യത്തെ അരങ്ങുണർത്തിയത് യുവതലമുറയുടെ ഈ കലാസംഘമാണ്.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 18 മുതൽ 24 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം നഗരത്തിന്റെ വിവിധ ഇടങ്ങളിലാണ് തൃശൂർ മിനർവ സ്കിൽ അക്കാഡമിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.
സംഗീതത്തിനൊപ്പം കുട്ടികളുടെ ചുവടുകൾ കൂടിയായതോടെ കാഴ്ചക്കാർക്കും ഫ്ളാഷ് മോബ് ആവേശമായി. തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ്, വടക്കെ സ്റ്റാന്റ്, തെക്കെ ഗോപുര നട എന്നീ സ്ഥലങ്ങളിലാണ് സംഘം ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ആര്യ പ്രദീപ്, റോഷിമ പി.ആർ, കൃഷ്ണപ്രിയ പി.എസ്, ആദിത്യ മനോജ്, സോന കെ.എസ്, ഷെഹന ടി.എ, സരസ്വതി ആർ എന്നിവർ ഉൾപ്പെട്ട 7 പേരടങ്ങുന്ന സംഘമാണ് ചുവടുകൾ വച്ചത്.
എന്റെ കേരളം എന്റെ അഭിമാനം, ഉണർവോടെ ഉറപ്പോടെ കേരളം എന്നിങ്ങനെയുള്ള പ്ലക്കാർഡുകളേന്തി അക്കാഡമിയിലെ മുപ്പതോളം സ്റ്റാഫുകളും ഫ്ലാഷ് മോബിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. രാജേഷ്, വിനിൻ വിൻസി, ലിയ ആന്റോ, ശരണ്യ, ബ്രിഡി പോളി, റിജു ചാക്കോ, അശ്വിൻ, രേവതി പ്രഭാകരൻ, സയന ലിൻസൻ, അഖില എന്നിവരാണ് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |