SignIn
Kerala Kaumudi Online
Saturday, 20 April 2024 1.29 AM IST

മായത്തിന് പൂട്ടിടാൻ മിന്നൽപരിശോധന

fish

തൃശൂർ: മീനിൽ ചേർക്കുന്ന മായം കണ്ടെത്താൻ പരിശോധന ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെ വ്യാപകമായ മിന്നൽപരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതും വലിയ ആക്ഷേപങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.

നെടുങ്കണ്ടത്തെ ആറിടങ്ങളിൽ നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകൾ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജ്യണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിരുന്നു. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടർനടപടി സ്വീകരിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയത്. തൃശൂരിലെ വിവിധ മാർക്കറ്റുകളിൽ രാത്രിയിലും പകലും പരിശോധന നടത്തി സാമ്പിളുകൾ കാക്കനാട്ടെ ലാബിലേക്ക് അയയ്ക്കും. കടലോരങ്ങളിൽ വിൽക്കുന്ന മീനും പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയയ്ക്കും.

ഭക്ഷ്യവിഷബാധയോ സീസണൽ വൈറസോ ആകാം പൂച്ചകൾ ചത്തതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത്തരത്തിലുള്ള വൈറസുകൾ മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. എന്തായാലും പരിശോധനാഫലം പുറത്തുവരുന്നതോടെ രാസപദാർത്ഥങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാകും. ഏതാനും മാസം മുൻപ് ചാവക്കാട്ട് നിന്ന് മീൻ വാങ്ങി കറിവെച്ച് കഴിച്ചതിനെ തുടർന്ന് ദേഹമാസകലം നീരുവന്ന നിലയിൽ ഒരാളെ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.

വേനൽച്ചൂടിൽ ചീഞ്ഞ്...

വേനൽച്ചൂട് കൂടിയ സാഹചര്യത്തിൽ മത്സ്യം ചീയാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ചെലവ് ചുരുക്കാനായി മതിയായ ഐസ് ഉപയോഗിക്കാത്തതും പ്രശ്‌നമാകുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും പഴകിയ മീൻ എത്തുന്നുവെന്ന പരാതിയുമുണ്ട്. ലാബ് റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് കട ഉടമകളുടെ ലൈസൻസ് റദ്ദാക്കുന്നതും പിഴ ഈടാക്കുന്നതും അടക്കമുള്ള നടപടികളുമുണ്ടാകും.

ഓപറേഷൻ സാഗർറാണി രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഫിഷറീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യവകുപ്പുകൾ സംയുക്തമായി കഴിഞ്ഞമാസം ശക്തൻമാർക്കറ്റിലെ സ്റ്റാളുകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഏഴരക്കിലോ ചാളയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഐസ് ഉപയോഗിക്കാതെ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു.

മൊബൈൽ ലാബിൽ വിശദമാകില്ല

നഗരത്തിൽ മൊബൈൽ ലാബ് സജ്ജമാണെങ്കിലും വിശദപരിശോധനകൾ നടക്കില്ല. പ്രാഥമിക പരിശോധനങ്ങൾ മാത്രമാണ് മൊബൈൽ ലാബിൽ നടക്കുന്നത്. അതുകൊണ്ടാണ് കാക്കനാട്ടെ ലാബിൽ പരിശോധന നടത്തണമെന്ന നിർദ്ദേശം നൽകിയത്. മീനുകളിലെ പരിശോധനകൾക്കൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കളിലെ പരിശോധനകളും തുടരും.

സ്‌പെഷ്യൽ സ്‌ക്വാഡ് രംഗത്തിറങ്ങി മിന്നൽ പരിശോധനകൾ ശക്തമാക്കുകയാണ്. പരമാവധി സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും.

ഉദയശങ്കർ
ഫുഡ് സേഫ്റ്റി ഓഫീസർ, തൃശൂർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ADULTERATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.