തൃശൂർ: വടക്കഞ്ചേരി പന്നിയങ്കരയിലെ അമിത ടോളിനെതിരെ തൃശൂർ - പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം തുടങ്ങിയിട്ട് ഇന്നേക്ക് (ബുധൻ) പത്താം ദിവസം. പരിഹാര നടപടികളില്ലാത്ത സാഹചര്യത്തിൽ സ്വകാര്യ ബസുടമകൾ മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണ്.
ബസുടമാ സമിതി ഭാരവാഹികൾ മന്ത്രി കെ. രാജനെ കണ്ട് ചർച്ച ചെയ്തിരുന്നു. മന്ത്രി വഴിയാണ് മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുന്നത്. അതിനിടെ ടോൾ പിരിവ് കുറച്ചാലുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ വഹിക്കണമെന്ന നിലപാടിലാണ് കമ്പനി അധികൃതർ. കരാർ പ്രകാരം നഷ്ടം നികത്താൻ സർക്കാരുകൾക്ക് ബാദ്ധ്യതയുള്ളതായും അവർ പറയുന്നു. ടോൾ കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ദേശീയപാത അതോറിറ്റിയാണെന്ന് പറയുന്നുണ്ടെങ്കിലും അവർക്കതിന് അധികാരമില്ലെന്ന് ബസുടമകൾ പറയുന്നു. കമ്പനി അധികൃതരാണ് തീരുമാനിക്കേണ്ടത് എന്നാണത്രെ അവരുടെ നിലപാട്. ടോളിനു സമീപം സംയുക്ത സമര സമിതിയുടെ അനിശ്ചിതകാല റിലേ നിരാഹാരം തുടരുകയാണ്.
നിരക്ക് കൂടാൻ കാരണം തുരങ്കം
ടോൾ കൂടാൻ കാരണം തുരങ്കമാണെന്ന് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. തുരങ്കത്തിനും റോഡിനും പ്രത്യേകം ടോൾ കണക്കാക്കുന്നുണ്ട്. ഉദാഹരണത്തിന് കാറുകൾക്ക്, തുരങ്കയാത്രയ്ക്ക് 65 രൂപയും ബാക്കി 27.5 കിലോമീറ്റർ റോഡ് യാത്രക്ക് 35 രൂപയുമാണ് ഈടാക്കുന്നത്. 24 മണിക്കൂറിനുള്ളിലെ മടക്കയാത്രയ്ക്ക് 150 രൂപ നൽകണം. 10 കൊല്ലത്തേക്കാണ് ടോൾ പിരിവിന് അനുമതിയുള്ളത്. തുരങ്കത്തിന്റെയും റോഡിന്റെയും പണി പൂർത്തിയാക്കും മുമ്പാണ് ടോൾ പിരിവ് തുടങ്ങിയിരിക്കുന്നത്.
ടോൾ നിരക്ക്. മടക്കയാത്രയും ചേർത്തുള്ളത് ബ്രായ്ക്കറ്റിൽ
മിനി ബസ് 100 (150)
ബസ്, ട്രക്ക് 200 (300)
ഭാരവാഹനങ്ങൾ 295 (450)
റോഡിനുള്ള ടോൾ
മിനി ബസ് 55 (85)
ബസ്, ട്രക്ക് 115 (175)
ഭാരവാഹനങ്ങൾ 185 (275)
നിർമ്മാണത്തിന് 4 വർഷമോ?
ആശങ്കയുമായി ബസുടമകൾ
തൃശൂർ: കൂർക്കഞ്ചേരി - ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റ് ചെയ്യുന്നത് പ്രായോഗികമല്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ. പാലയ്ക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെയുള്ള റോഡ് കോൺക്രീറ്റിംഗ് ആരംഭിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു. റോഡിന്റെ ഒരുവശം പോലും ഇതുവരെ കോൺക്രീറ്റ് ചെയ്യാനായില്ലെന്നാണ് ആക്ഷേപം.
ഏഴുമീറ്റർ വീതിയിലാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്. റോഡിന്റെ വീതി കൂട്ടാതെയാണ് കോൺക്രീറ്റിംഗ് നടക്കുന്നത്. വൻതുക ചെലവഴിക്കുമ്പോഴും റോഡിന് വീതി കൂട്ടുന്നില്ലെന്നത് ന്യൂനതയാണെന്ന് ആക്ഷേപമുണ്ട്. വളരെയധികം ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ സംസ്ഥാനപാതയാണിത്. അതിനാൽ 11 മീറ്ററെങ്കിലും വീതി വേണമെന്നതാണ് പ്രധാന ആവശ്യം.
രണ്ടുമാസത്തിലേറെയായിട്ടും പെരുമ്പിള്ളിശ്ശേരി മുതൽ പാലയ്ക്കൽ വരെയുള്ള റോഡിന്റെ ഒരുവശം പോലും പൂർത്തീകരിക്കാനാകാത്തതിനാൽ 34.35 കിലോമീറ്റർ ദൂരം വരുന്ന റോഡ് പൂർത്തീകരിക്കാൻ നാലുവർഷത്തിലേറെ സമയമെടുക്കുമെന്നാണ് ബസുടമകൾ പറയുന്നത്. കൊടുങ്ങല്ലൂർ മുതൽ തൃശൂർ വരെയുള്ളവരുടെ യാത്രയെ ഇത് പ്രതിസന്ധിയിലാക്കും.
റോഡ് നിർമ്മാണം നടക്കുമ്പോൾ പൊടിയും മറ്റും കൊണ്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥയുണ്ട്. 203 കോടി രൂപ ചെലവഴിച്ചാണ് വൈറ്റ് ടോപ്പിംഗ് രീതിയിൽ റോഡ് നിർമ്മാണം നടക്കുന്നത്.
തൃശൂർ - കൊടുങ്ങല്ലൂർ റോഡ് മെക്കാഡം ടാറിംഗിന് രണ്ടുമാസം മാത്രം മതി. 30 കോടി മാത്രമേ ചെലവ് വരൂ. 15 വർഷത്തേക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല. പ്രവൃത്തികൾ സങ്കീർണമാകുമ്പോൾ സാധാരണക്കാരന്റെ യാത്രയ്ക്കും ബസ് വ്യവസായത്തിനും പ്രതിസന്ധിയാകുകയാണ്.- എം.എസ്. പ്രേംകുമാർ (പ്രസിഡന്റ്), കെ.കെ. സേതുമാധവൻ (ജനറൽ സെക്രട്ടറി), ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |