തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ രണ്ടു വർഷം പിന്നിട്ട്, ഇളവുകളിലേക്ക് കടന്നതോടെയെത്തുന്ന തൃശൂർ പൂരം ഈയാണ്ടിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കാഡ് ഇട്ടേക്കും. പൂരത്തിനെത്തുന്നവരുടെ കൃത്യമായ കണക്കില്ലെങ്കിലും പത്തുലക്ഷം പേർ മൂന്ന് ദിവസങ്ങളിലായി തൃശൂർ പൂരത്തിനെത്താറുണ്ടെന്നാണ് പൊലീസ് നിഗമനം. എന്നാൽ പൂരത്തലേന്നും പിറ്റേന്നുമെല്ലാം അടക്കം സാധാരണ വരാറുള്ളതിലും നാൽപത് ശതമാനം വരെ ജനങ്ങൾ കൂടിയേക്കാമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
സ്വാഭാവികമായും പൊലീസിന്റെ എണ്ണത്തിലും ആനുപാതികമായ വർദ്ധനയുണ്ടാകും. ആറാട്ടുപുഴ പൂരവും വടക്കുന്നാഥനിലെ ശിവരാത്രി ആഘോഷവും മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവവുമെല്ലാം ആൾത്തിരക്കിൽ നിറഞ്ഞിരുന്നു. യാത്രാക്‌ളേശവും രൂക്ഷമായി. ശിവരാത്രിദിനത്തിൽ സ്വരാജ് റൗണ്ടിൽ വൻഗതാഗതക്കുരുക്കായിരുന്നു. അതുകൊണ്ട് പൂരത്തിനുള്ള ഒരുക്കം മുൻവർഷങ്ങളേക്കാൾ ആസൂത്രിതമായും പ്രാധാന്യത്തോടെയുമായിരിക്കും പൊലീസ് നിശ്ചയിക്കുക. തിരക്ക് ഒഴിവാക്കാനുള്ള നിയന്ത്രണവും കടുപ്പിച്ചേക്കും. പൂരം പ്രദർശനത്തിലും സംസ്ഥാന സർക്കാരിന്റെ 'എന്റെ കേരളം' മേളയിലും ജനങ്ങളുടെ പങ്കാളിത്തം കൂടിവരികയാണ്.
ലോഡ്ജുകളും ഹോട്ടലുകളുമെല്ലാം മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്തു കഴിഞ്ഞു. സാധാരണ ഉള്ളതിനേക്കാൾ വളരെയുയർന്ന നിരക്കിലാണ് വൻകിട ഹോട്ടലുകളിലെല്ലാം ബുക്കിംഗ് നടന്നത്. അന്യസംസ്ഥാനക്കാരും വിദേശികളും അടക്കമുള്ളവർ ഇത്തവണ കൂടുതലെത്തുമെന്നും പറയുന്നു. പൂരത്തിന് ഒരാഴ്ച മുമ്പേ പൊലീസിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടക്കും. കൂടുതൽ പൊലീസ് വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കമാൻഡോകളും ബോംബ് സ്‌ക്വാഡും കൂടിയെത്തിയേക്കും.
ഒരുക്കം നേരത്തെയാക്കി പൊലീസ്
വൻതിരക്ക് മുന്നിൽക്കണ്ട് ഒരുക്കം പൊലീസ് നേരത്തെയാക്കി. ഉത്തരമേഖല ഐ.ജി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും തൃശൂരിൽ പൂരം നിയന്ത്രിച്ച് പരിചയമുള്ളവരേയും തൃശൂർ സ്വദേശികളേയും കൂടുതലായി നിയോഗിക്കാനുള്ള നടപടിയായിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കൂടും. നാലായിരം പൊലീസെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിന്റെ പരിസരപ്രദേശങ്ങളിൽ കൂടുതൽ പാർക്കിംഗ് ഗ്രൗണ്ടുകൾ കണ്ടെത്തുന്നുണ്ട്. ഗതാഗതനിയന്ത്രണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. മൂന്ന് ദിവസം നഗരം പൊലീസിന്റെ കർശനവലയത്തിലായിരിക്കും.
ഈ വർഷവും മൈതാനം സെക്ടറുകളാക്കും
തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും അഞ്ച് വീതം സെക്ടറുകളായി തിരിച്ച് അഞ്ച് വീതം ഡിവൈ.എസ്.പിമാർക്ക് കീഴിൽ നൂറ് വീതം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചായിരുന്നു പൂരം ഒരുക്കം നടത്താറുള്ളത്. ഈ വർഷവും ഇതേ മാതൃകയിലാകും സുരക്ഷ. ഔട്ടർ ഏരിയയെയും സെക്ടറുകളാക്കി തിരിച്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കിയേക്കും. 2019 ലും പൂരം നിയന്ത്രണം ശക്തമാക്കിയിരുന്നു. സ്യൂട്ട്‌കെയ്‌സും ബാഗുകളുമായി ആരെയും ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിട്ടിരുന്നില്ല.
2019 ൽ ഇങ്ങനെ
മൊത്തം പൊലീസുകാർ : 3,500
തെക്കോട്ടിറക്കം നിയന്ത്രിക്കാൻ: 15 ഡിവൈ.എസ്.പിമാർ, 1000 സിവിൽ പൊലീസുകാർ
മഫ്ടി പൊലീസ് : 160.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |