തൃശൂർ: വടക്കഞ്ചേരി പന്നിയങ്കരയിലെ അമിത ടോളിനെതിരെ 28ന് തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകൾ പണിമുടക്കും. പാലക്കാട് - തൃശൂർ റൂട്ടിലെ സ്വകാര്യ ബസുകൾ 12 ദിവസമായി നടത്തുന്ന സമരം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തിലാണിത്. സമരം മൂലം പാലക്കാട്- തൃശൂർ റൂട്ടിൽ യാത്രാക്ളേശം രൂക്ഷമാണ്. കെ.എസ്.ആർ.ടി.സി ബസുകളിൽ രാവിലെയും വെെകിട്ടും വൻ തിരക്കുണ്ട്.
തൃശൂരിൽ നിന്ന് പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ മേഖലയിലേക്കുള്ള സ്വകാര്യ ബസുകളും ഓടുന്നില്ല. 140 ഓളം ബസുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. 28ലെ സമരം ഫലം കണ്ടില്ലെങ്കിൽ സംസ്ഥാന വ്യപകമായ സമരത്തിനും ബസുടമകൾ ആലോചിക്കുന്നു. അതേസമയം ടിപ്പർ ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത സമരസമിതി പന്നിയങ്കരയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരം 17 ദിവസം പിന്നിട്ടു.
സമരവുമായി ബന്ധപ്പെട്ട് നടന്ന യോഗം ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ എം.എസ്. സ്കറിയ ഉദ്ഘാടനം ചെയ്തു. ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡൻ്റ് എം.എസ്. പ്രേംകുമാർ അദ്ധ്യക്ഷനായി. ബസ് ഓപറേറ്റേഴ്സ് ഓർഗനെെസേഷൻ സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.
അധികൃതർക്ക് നിസംഗത
ദിവസങ്ങളായി തുടരുന്ന ബസ് സമരത്തെ അധികൃതർ അവഗണിച്ചതാണ് സമരം ശക്തമാക്കാൻ ബസുടമകളെ പ്രേരിപ്പിച്ചത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ രണ്ട് ജില്ലകളിലെയും ബസുകൾ പണിമുടക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ടോൾ നിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യതകൾ ആരായാനോ, ബസുടമകളുമായി അനുഭാവപൂർവം ചർച്ച നടത്താനോ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. തിരുവനന്തപുരത്ത് ചർച്ച നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |