തൃശൂർ: കുടിക്കാൻ ശുദ്ധജലം വിതരണം ചെയ്യുക, കൗൺസിലർമാരുടെ നേർക്ക് വാഹനം ഓടിച്ചു കയറ്റിയ മേയറുടെ താത്കാലിക ഡ്രൈവറെ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കൗൺസിലർമാർ മേയറുടെ ചേമ്പറിന് മുന്നിൽ അനിശ്ചിതകാല റിലേ സമരം ആരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ കോർപറേഷൻ കവാടത്തിൽ സമര പോരാളികളെ ഖദർ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു.
വരുംദിവസങ്ങളിൽ സമരം കോർപറേഷന്റെ പുറത്തേക്ക് വ്യാപിപ്പിക്കും. കുടിവെള്ള സമരം ഡി.സി.സി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സോണൽ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണകൾ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ അദ്ധ്യക്ഷനായി.
കെ.പി.സി.സി സെക്രട്ടറിമാരായ ജോൺ ഡാനിയൽ, രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ് കൗൺസിലർമാരായ ഇ.വി. സുനിൽരാജ്, കെ. രാമനാഥൻ, എൻ.എ. ഗോപകുമാർ, ലാലി ജയിംസ്, വിനേഷ് തയ്യിൽ, നിമ്മി റപ്പായി, സനോജ് കാട്ടുകാരൻ, മുകേഷ് കൂളപറമ്പിൽ, എബി വർഗീസ്, സുനിത വിനു, ശ്യാമള മുരളീധരൻ, മെഴ്‌സി അജി, രന്യ ബൈജു, മേഫീ ഡെൽസൺ എന്നിവർ പ്രസംഗിച്ചു.
അനിശ്ചിതകാല റിലേ സമരത്തിന് തുടക്കം കുറിച്ച ജയപ്രകാശ് പൂവ്വത്തിങ്കൽ, സിന്ധു ആന്റോ, ശ്രീലാൽ ശ്രീധർ, വില്ലി ജിജോ എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ കൗൺസിലർമാർ റിലേ സമരത്തിൽ പങ്കെടുക്കും.
ശുദ്ധജലം പൈപ്പിലൂടെ വിതരണം ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല, ചെളിവെള്ളമാണ് ഇപ്പോഴും വിതരണം ചെയ്യുന്നത്. ആയിരക്കണക്കിന് കുടുംബാംഗങ്ങളാണ് ബുദ്ധിമുട്ടുന്നത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതുവരെ റിലേ സമരം തുടരും.
- രാജൻ ജെ. പല്ലൻ, പ്രതിപക്ഷനേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |