ചേർപ്പ്: ഭൗതിക ജീവശാസ്ത്രജ്ഞനും പദ്മശ്രീ ജേതാവുമായ പ്രൊഫ. എം. വിജയന്റെ വിയോഗത്തിലൂടെ ഓർമ്മയായത് ചേർപ്പിന്റെ അഭിമാനനക്ഷത്രത്തെ. ശാസ്ത്രരംഗത്ത് ബഹുമുഖപ്രതിഭയായിരുന്ന പ്രൊഫ. എം. വിജയൻ മുൻ നാഷണൽ സയൻസ് അക്കാഡമി പ്രസിഡന്റ് കൂടിയായിരുന്നു.
ചേർപ്പ് ചിറ്റൂർമന റോഡിൽ മാമ്‌നു മനയിൽ സുബ്രഹ്മണ്യൻ എന്ന എം.എസ്. മാഷിന്റെ മകനാണ് പ്രൊഫ. എം. വിജയൻ. സി.എൻ.എൻ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു പിതാവ്. ഇവിടെ തന്നെയാണ് ശാസ്ത്രജ്ഞനായിത്തീർന്ന വിജയനും പഠിച്ചിരുന്നത്. പിന്നീട് ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഒഫ് സയൻസ് അക്കാഡമിയിലെ പ്രൊഫസറും, ലക്ചററുമായി മാറി സി.എൻ.എന്നിലെ ഈ പൂർവ വിദ്യാർത്ഥി.
സ്‌കൂൾ പഠനകാലത്ത് തന്നെ സയൻസിൽ പ്രതിഭാപട്ടം തെളിയിച്ച വിദ്യാർത്ഥികളിൽ ഒരാളിയിരുന്നു വിജയനെന്ന് സഹപാഠിയും സി.എൻ എൻ സ്‌കൂളിലെ പൂർവ അദ്ധ്യാപകനുമായിരുന്ന ഹരിദാസ് മാസ്റ്റർ പറയുന്നു. അവസാനകാലങ്ങളിൽ ശാരീരിക അവശതയും അസുഖങ്ങളും ഉണ്ടായിട്ടും ശാസ്ത്ര പഠനരംഗത്ത് അദ്ദേഹം സജീവമായിരുന്നുവെന്ന് സി.എൻ.എൻ. ബോയ്‌സ് സ്‌കൂൾ പ്രധാന അദ്ധ്യാപകനായ എ.ആർ. പ്രവീൺ കുമാർ പറയുന്നു.
2004ൽ പദ്മശ്രീ അംഗീകാരം ലഭിച്ചപ്പോൾ പ്രൊഫ. എം. വിജയനെ സി.എൻ.എൻ സ്‌കൂളും, പിന്നീട് സി.എൻ.എൻ കലാഗ്രാമവും ആദരിച്ചിരുന്നു. ചേർപ്പ് എം.എൽ.എയായിരുന്ന കെ.പി. രാജേന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഭരതൻ, കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാട്, കഥാകൃത്ത് അഷ്ടമൂർത്തി, ഡോ. പി.കെ. സത്യദേവൻ, ഇ.എസ്. മേനോൻ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
സി.എൻ.എൻ സ്‌കൂളിന്റെയും ചേർപ്പിന്റെയും താളുകളിൽ നിന്നകലുന്നത് മികച്ച ശാസ്ത്ര പ്രതിഭയെയാണ്. കേരളവർമ്മയ്ക്കും ഇത് തീരാനഷ്ടം.
പ്രൊഫ. എം. വിജയൻ - ജീവിതം
ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ മാക്രോ മോലിക്യുളാർ ബയോ ഫിസിക്സ് പ്രൊഫസർ, ഭാട്നഗർ പുരസ്കാരജേതാവ്. കേരളവർമ്മയിലെ പഠനശേഷം അലഹബാദിൽ നിന്ന് എക്സ്റേ ക്രിസ്റ്റലോഗ്രാഫിയിൽ ഡോക്ടറേറ്റ് നേടി. ഐ.ഐ.എസ്.സി അസോസിയേറ്റ് ഡയറക്ടറായും ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി അദ്ധ്യക്ഷനായും സേവനം. സി.ബി.സി.എസ് സംവിധാനത്തിന് രൂപം നൽകിയ ഉന്നതവിദ്യാഭ്യാസ കമ്മിഷന്റെ അദ്ധ്യക്ഷൻ. രണ്ടുതവണ സംസ്ഥാന സർക്കാർ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരം.
പഠനം
ചേർപ്പ് സി.എൻ.എൻ ഹൈസ്കൂളിലും തൃശ്ശൂർ കേരളവർമകോളേജിലും അലഹബാദ് സർവകലാശാലയിലും.
1967ൽ
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് എക്സ്റേ ക്രിസ്റ്റലോഗ്രാഫിയിൽ ഡോക്ടറേറ്റ്.
1968 - 71
ഓക്സ്ഫോർഡ് സർവകലാശാലയിലെ നോബൽസമ്മാനജേതാവ് പ്രൊഫ.ദോരത്തി ഹോഡ്ജ്കിന്റെ കീഴിൽ ഇൻസുലിന്റെ ഘടനയെക്കുറിച്ച് ഗവേഷണം.
1976- 77
കണികാതല സൂക്ഷ്മതയോടെ പ്രോട്ടീനുകളുടെ ഘടന, സംയോജനം, പ്രവർത്തനം എന്നിവയ്ക്ക് പ്രധാനമായ വിനിമയങ്ങളെ സ്പഷ്ടമാക്കുകയെന്ന മൗലിക ലക്ഷ്യത്തോടെ ഓക്സ്ഫഡിൽ ഗവേഷണം തുടങ്ങി. പിന്നീടത് ജീവന്റെ രാസപരിണാമ സംബന്ധമായ അറിവിലേക്കും ജീവോത്പത്തിയെപ്പറ്റിത്തന്നെയുമുള്ള സൂചനകളിലേക്കും നയിക്കുന്ന തായി.
ക്രിസ്റ്റലോഗ്രഫിയിലും സ്ട്രക്ചറൽ ബയോളജിയിലും നൽകിയ മൗലിക സംഭാവനകളിലൂടെ ലോക ശാസ്ത്രരംഗത്ത് ഇന്ത്യക്ക് ഉന്നതസ്ഥാനം നേടിത്തന്ന പ്രൊഫ. വിജയന്റെ വിയോഗം, ഇന്ത്യൻ ശാസ്ത്രലോകത്തിനും കേരളത്തിനും വലിയ നഷ്ടമാണ്.
- ഡോ. ആർ. ബിന്ദു, ഉന്നത വിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |