SignIn
Kerala Kaumudi Online
Thursday, 25 April 2024 12.58 AM IST

'സമ്മാനം' ഇരയാക്കി ചൂണ്ട വലിക്കും; വലയിൽ കുടുക്കാനാകാതെ 'ഫിഷിംഗ് '

thapal
തപാൽ വഴിയുള്ള തട്ടിപ്പുരീതി

തൃശൂർ: കേന്ദ്രസർക്കാർ വകുപ്പുകളുടെ പേരിൽ പോലും വ്യാജവെബ്‌സൈറ്റുകൾ നിർമ്മിച്ച് പണം തട്ടുന്ന 'ഫിഷിംഗ് ' വ്യാപകമാകുമ്പോൾ തട്ടിപ്പുസംഘങ്ങളെ കുടുക്കുന്നതിന് പരിമിതികളേറെ. വിദേശികളും അന്യസംസ്ഥാനക്കാരും അടക്കമുള്ള വൻസംഘങ്ങളാണ് തട്ടിപ്പുകൾക്ക് പിന്നിലുള്ളതെന്നാണ് വിവരം.

ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പത്തുലക്ഷത്തോളം രൂപ യുവതിയിൽ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരനെ രണ്ടാഴ്ച മുൻപ് പിടികൂടിയിരുന്നു. വിവിധ സോഷ്യൽ മീഡിയകളിൽ നിന്നും സർവീസ് പ്രൊവൈഡറൻമാരിൽ നിന്നുമുള്ള വിവരശേഖരങ്ങൾ സൈബർസെല്ലിന്റെ സഹായത്താൽ അനലൈസ് ചെയ്താണ് പ്രതിയെ കുടുക്കിയത്. ഉത്തർപ്രദേശിലെ ഫ്‌ളാറ്റിൽ താമസിച്ചായിരുന്നു തട്ടിപ്പ്.

അമേരിക്കൻ പൈലറ്റാണ് എന്ന് പ്രൊഫൈലും ഫോട്ടോയും സെറ്റ് ചെയ്താണ് യുവതിയെ കുടുക്കിയത്. പ്രതിയുടെ അമ്മ സമ്മാനങ്ങളുമായി വരുന്നുവെന്ന് പറഞ്ഞ് ഒരു സ്ത്രീ യുവതിയെ വിളിക്കുകയും സമ്മാനങ്ങൾക്ക് വൻതുക ടാക്‌സ് അടക്കേണ്ടതായുണ്ടെന്ന് അറിയിച്ച് 10 ലക്ഷം രൂപയോളം തട്ടിയെടുക്കുകയുമായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ള വൻ റാക്കറ്റാണ് പിന്നിലെന്ന് വിവരം കിട്ടിയിട്ടുണ്ട്.

തപാൽ വകുപ്പ് വഴി കേന്ദ്രസർക്കാർ സബ്‌സിഡികൾ വിതരണം ചെയ്യുന്നുവെന്ന ലിങ്ക് പ്രചരിപ്പിച്ചുളള പണം തട്ടിപ്പും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. വ്യാപകമായി ഉപയോഗിക്കുന്ന ഫിഷിംഗ് രീതിയിലൂടെയാണ് തട്ടിപ്പ്. ഒരു വ്യക്തിയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങൾ തട്ടിയെടുക്കുന്നതിനോ, കമ്പ്യൂട്ടറുകളിൽ ആക്രമണകാരികളായ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന സോഷ്യൽ എൻജിനിയറിംഗ് രീതിയാണ് ഫിഷിംഗ്. ഇത്തരം തട്ടിപ്പുകൾ കൂടിവരുന്നതായാണ് വിവരം.

സമ്മാനം ലഭിക്കുന്നതിനുവേണ്ടി അവർ നൽകുന്ന ലിങ്ക് നാല് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ, അല്ലെങ്കിൽ 20 വാട്‌സ് ആപ്പ് നമ്പറിലേക്കോ അയച്ചു നൽകാനും പറയും. ബാങ്ക് എക്കൗണ്ട്, ആധാർ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയവ നൽകാൻ ആവശ്യപ്പെടും. പണം നൽകാൻ പ്രലോഭിപ്പിക്കും, ഭീഷണിപ്പെടുത്തും.

ഓൺലൈനിൽ കബളിപ്പിക്കപ്പെടുന്നത് അശ്രദ്ധ മൂലമാണ്. ഓൺലൈനിൽ എപ്പോഴും നിരീക്ഷണ വലയങ്ങൾക്കുള്ളിലാണെന്ന് മറക്കരുത്. സ്വയം അച്ചടക്കവും സൂക്ഷ്മതാമനോഭാവവും പിൻതുടരുന്നത് ചതിക്കുഴികളിൽ വീഴാതിരിക്കാൻ സഹായിക്കും.

- സൈബർ പൊലീസ്‌

  • വണ്ടികളുടെ പേരിലും

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഓൺലൈൻ ബുക്കിംഗ്' എന്ന വ്യാജേന, യഥാർത്ഥ കമ്പനികളുടേത് എന്ന് തോന്നിക്കത്തക്കവിധം വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പേജുകൾ, വ്യാജ മെയിലുകൾ, സന്ദേശങ്ങൾ എന്നിവയുമായി സൈബർ തട്ടിപ്പുകാർ രംഗത്തുണ്ട്. പണമിടപാട് നടത്തുന്നതിന് മുൻപ് വെബ്‌സൈറ്റ്, ഫോൺ നമ്പർ, പേയ്‌മെന്റ് ലിങ്ക്, യു.പി.ഐ കോഡ്, അക്കൗണ്ട് വിവരങ്ങൾ എന്നിവ വ്യാജമല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.

  • ഫോണിൻ്റെ കടിഞ്ഞാണും പിടിക്കും

ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകൾ അയച്ചു നൽകി, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ കുറ്റവാളികൾ ഫോണിന്റെയും, കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കും. അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിക്കും. മറ്റ് സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചേക്കാം.

  • സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട (സൈബർ പൊലീസിൻ്റെ നിർദ്ദേശങ്ങൾ)

 ഇന്ത്യാ പോസ്റ്റിന്റെ പേരിൽ പ്രചരിക്കുന്ന ലിങ്ക് അവഗണിക്കുക.
 തെറ്റായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പ്രചരിപ്പിക്കുകയോ അരുത്.
 സർക്കാർ വകുപ്പുകൾ ആർക്കും സമ്മാനങ്ങൾ നൽകുന്നില്ലെന്ന് തിരിച്ചറിയുക
 വെബ് സൈറ്റുകളുടെ ശരിയായ വെബ് വിലാസം ശ്രദ്ധിക്കുക.
 വ്യാജ വെബ്‌സൈറ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വിലാസവും തിരിച്ചറിയുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.