തൃശൂർ: ചികിത്സയിലെ പിഴവാണ് തന്റെ അമ്മയുടെ മരണത്തിന് കാരണമെന്നാരോപിച്ച് തൃശൂർ കളക്ടർ, ചാലക്കുടി ഡിവൈ.എസ്.പി, തൃശൂർ എറണാകുളം ഡി.എം.ഒ, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് മകളുടെ പരാതി.
ആലുവ ദേശം ശിവം അപ്പാർട്ട്‌മെന്റ്‌സിൽ അഡ്വ.എസ്.സുചിത്രയാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിക്കും എറണാകുളത്തെ സർക്കാർ ആശുപത്രിക്കും എതിരെ ആരോപണം ഉന്നയിച്ചത്. 66 വയസുള്ള അമ്മ സുശീല ദേവി മനോരോഗചികിത്സയിലായിരുന്നു. മാർച്ച് 22ന് ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപിക്കുന്നു. അവിടെ നിന്നും ആശുപത്രിയുടെ അനാസ്ഥയെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും തുടർന്നാണ് എറണാകുളത്തെ ഗവ. ആശുപത്രിയിലേയ്ക്ക് അമ്മയെ മാറ്റിയതെന്ന് സുചിത്ര പത്രസമ്മേളനത്തിൽ പറഞ്ഞു. ആഹാരം ശ്വാസകോശത്തിലേയ്ക്ക് പോയതിനെത്തുടർന്നാണ് സുശീല ദേവിയുടെ അസുഖം കൂടാനും ശ്വാസകോശത്തിന്റെ ഒരു ഭാഗം തകരാറിലാകുവാനും കാരണമെന്ന് ആരോപിക്കുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലായ വിവരം ആശുപത്രിക്കാർ മറച്ചുവെച്ചുവെന്നും ആരോപണമുണ്ട്. ഇരു ആശുപത്രികൾക്കെതിരേയും നടപടി ആവശ്യപ്പെട്ടാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |