തൃശൂർ: മണ്ണുത്തി ഇടപ്പള്ളി ആറുവരിപ്പാതയ്ക്കുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്ന് ദേശീയപാത അതോറിറ്റി അധികൃതർ. ഈ വർഷം പണി തുടങ്ങാനായേക്കും. അതേസമയം നിലവിലുള്ള നാലുവരിപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കാനുള്ള തുക ലഭിച്ചിട്ടില്ലെന്ന് അതോറിറ്റി പറയുന്നു.
ടോളുകൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് നൽകുന്ന ടോൾ ഫീസിളവിലേക്കുള്ള തുക ഉൾപ്പെടെയാണ് കുടകശികയുള്ളതെന്ന് അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിൽ പറയുന്നു. 2012 ഫെബ്രുവരിയിലെ സർക്കാർ ഉത്തരവ് പ്രകാരം കാർ, വാൻ, ജീപ്പ്, ചെറു ഭാരവാഹനങ്ങൾ എന്നിവയ്ക്ക് നൽകുന്ന ടോൾ ഫീസിളവ് സർക്കാർ വഹിക്കണം.
ഈയിനത്തിൽ കരാർക്കമ്പനിക്ക് 129.12 കോടി നൽകേണ്ടിടത്ത് 3.59 കോടി മാത്രമാണ് നൽകിയിട്ടുള്ളതെന്നും വിവരാവകാശ രേഖയിൽ പറയുന്നു. എങ്കിലും ഇപ്പോഴും ഇളവ് നൽകുന്നുണ്ട്. മണ്ണുത്തി ഇടപ്പള്ളി റോഡിലെ അഞ്ച് സ്ഥലങ്ങളിൽ ആകാശ നടപ്പാതയ്ക്ക് ഒന്നര കോടിയുടെ എസ്റ്റിമേറ്റ് നൽകിയതിനും ഫണ്ട് ലഭിച്ചില്ല. ലഭിക്കാനുള്ള തുക 98.68 കോടിയാണെന്നും ഈയവസ്ഥയിലും പാലങ്ങൾക്ക് മുകളിലുള്ള നടപ്പാതകളും സിഗ്‌നൽ സംവിധാനവും നിർമ്മിച്ചുവെന്നും സർക്കാർ നിർമ്മിക്കാമെന്നേറ്റ സർവീസ് റോഡുകളുടെ നിർമ്മാണം നടന്നിട്ടില്ലെന്നും ദേശീയപാത അതോറിറ്റി പറയുന്നു.
പൂർത്തിയാകാത്തവ ഇവ
ആമ്പല്ലൂർ, പോട്ട ആശ്രമം മേൽപ്പാലങ്ങൾ
പേരാമ്പ്ര ഭൂഗർഭ നടപ്പാത
പുതുക്കാട്, പോട്ട ആശ്രമം, ചാലക്കുടി മുനിസിപ്പൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കും വരെയുള്ള സിഗ്‌നൽ സംവിധാനം
ഏഴ് പാലങ്ങളിലെ നടപ്പാതകൾ
20 ആകാശ നടപ്പാതകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |