തൃശൂർ: കാലിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ക്ഷീരമേഖലയിലെ ശാസ്ത്രീയ രീതികളും നൂതന അറിവുകളും കർഷകർക്ക് പകർന്നു നൽകാനായി സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ നിർമ്മാതാക്കളായ കേരള ഫീഡ്‌സ് തുടങ്ങിയ ഫെസിലിറ്റേഷൻ കേന്ദ്രം (ഫേസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രണ്ട് മാസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്കുള്ള ചിക്ക് മാഷ്, കറവപ്പശുക്കളുടെ ഊർജ്ജക്കുറവ് പരിഹരിക്കാനും പാലുത്പാദനം കൂട്ടുവാനും സഹായിക്കുന്ന മിൽക്ക് ബൂസ്റ്റർ, കിടാരികൾക്കുള്ള തീറ്റയായ 20 കിലോയുടെ കാഫ് സ്റ്റാർട്ടർ എന്നിവയും മന്ത്രി പുറത്തിറക്കി.
രാജ്യത്തെ മറ്റ് സംസ്ഥാനത്തിൽ നിന്നും ട്രെയിൻ വഴി കാലിത്തീറ്റ അസംസ്‌കൃത വസ്തുക്കളെത്തിക്കാനുള്ള പദ്ധതി ഉടൻ നിലവിൽ വരും. കടത്തു കൂലിയിൽ ഇളവ് ലഭിക്കാനായി റെയിൽ മന്ത്രാലയവുമായി സംസ്ഥാന സർക്കാർ ചർച്ച പൂർത്തിയാക്കിക്കഴിഞ്ഞു. ഓമന മൃഗങ്ങൾക്കുള്ള തീറ്റ കൂടി ഉണ്ടാക്കാൻ കേരള ഫീഡ്‌സ് വിപുലീകരിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. പുതുക്കിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി ബിന്ദു നിർവഹിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയെന്ന വെല്ലുവിളി നേരിട്ടു ആ ഭാരം കർഷരിലേക്കെത്തിക്കാതെ നിലനിറുത്തുന്നത് കേരള ഫീഡ്‌സാണെന്ന് സ്വാഗതം പറഞ്ഞ ചെയർമാൻ കെ.ശ്രീകുമാർ പറഞ്ഞു. എം.ഡി ഡോ.ബി.ശ്രീകുമാർ, അസി. ജനറൽ മാനേജർ ഉഷ പത്മനാഭൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ സൈമൺ, കെ.ആർ ജോജോ, ഡോ. ആർ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |