തൃശൂർ: കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ അവധിക്കാലവും പൂരവും റോഡുകളിലെ അറ്റകുറ്റപ്പണികളുമെല്ലാം ചേർന്നപ്പോൾ നഗരവഴികളിലും പരിസരങ്ങളിലും കുടുങ്ങുന്നത് നൂറുകണക്കിന് വാഹനങ്ങൾ. 40% കൂടുതൽ കാണികൾ വരുന്ന സാഹചര്യത്തിൽ നഗരത്തിൽ ഗതാഗതനിയന്ത്രണം പൂരം ദിവസങ്ങളിൽ കടുക്കുമെന്ന് ഉറപ്പായി.
പാലക്കാട്, എറണാകുളം, കോഴിക്കോട്, ഷൊർണൂർ വഴികളിലേക്ക് പോകാനുള്ള വാഹനങ്ങളെല്ലാം നഗരത്തിലൂടെ തന്നെ കടന്നുപോകേണ്ടി വരുമ്പോൾ ഗതാഗതക്കുരുക്ക് മുറുകുകയാണ്. വീതിയേറിയ ദിവാൻജിമൂല റെയിൽവേ മേൽപ്പാലം തുറന്ന് കൊടുത്തിട്ട് പോലും ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. വൈകിട്ട് പാലത്തിലും വാഹനങ്ങൾ കുടുങ്ങുകയാണ്. ശക്തൻ സ്റ്റാൻഡിൽ നിന്ന് വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലൂടെ കടന്നപോകണമെങ്കിൽ ഏറെ സമയം വേണം. പടിഞ്ഞാറെക്കോട്ടയിൽ നിന്ന് സ്വരാജ് റൗണ്ടിലേക്ക് എത്താനും പുറത്തുകടക്കാനും സമയമേറെ വേണം. റൗണ്ടിൽ കുരുങ്ങിക്കിടക്കുന്ന പലരും തൃശൂർ നഗരത്തിലെ ആവശ്യത്തിന് വരുന്നവർ പോലുമല്ല. പൂങ്കുന്നം പാട്ടുരായ്ക്കൽ റോഡിലും എം.ജി റോഡിലും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചെമ്പൂക്കാവ് മൃഗശാലയ്ക്ക് മുന്നിലും പാലസ് റോഡിലും സ്ഥിതി വ്യത്യസ്തമല്ല. തൃശൂർ - കുന്നംകുളം പാതയിൽ അമലയിലും പേരാമംഗലത്തും മഴുവഞ്ചേരിയിലുമെല്ലാം ഒരുവരിയിലൂടെയാണ് ഗതാഗതം. ഇവിടെ റോഡ് നിർമ്മാണപ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കൊക്കാലെ ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷന് മുകളിലൂടെ മേൽപ്പാലം നിർമ്മിച്ച് പൂത്തോളിലേക്ക് വഴിവേണം.
അരണാട്ടുകര വഴി പടിഞ്ഞാറൻ മേഖലയിലക്കും കുന്നംകുളം ഭാഗത്തേക്കുമുള്ള വാഹനങ്ങൾക്ക് ഇത് സൗകര്യമാകും
തൃപ്രയാർ - വാടാനപ്പള്ളിയിൽ നിന്നുളള വാഹനങ്ങൾക്ക് റൗണ്ടിൽ പ്രവേശിക്കാതെ പാലക്കാട്, ചാലക്കുടി വഴികളിലെത്താം
മനക്കൊടി പുഴക്കൽ കനാൽ ബണ്ട് വീതി കൂട്ടി ടാർ ചെയ്താൽ പൂങ്കുന്നത്തേക്കും കുന്നംകുളത്തേക്കും എളുപ്പമെത്താം
കുടിയൊഴിപ്പിക്കാതെയും നിലംനികത്താതെയുമുളള ഇത്തരം വികസനത്തിന് എം.പിഎം.എൽഎമാർ മുൻകൈയെടുക്കണം
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കഴിഞ്ഞവർഷം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായില്ല. എങ്കിലും രണ്ടുദിവസം നഗരം പൊലീസ് നിയന്ത്രണത്തിലായിരുന്നു. സ്വരാജ് റൗണ്ടലേക്കുള്ള എല്ലാ വഴികളും അടച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. 2000 പൊലീസും രംഗത്തുണ്ടായിരുന്നു. സ്വരാജ് റൗണ്ടിലും, ഔട്ടർ സർക്കിൾ റോഡുകൾ മുതൽ സ്വരാജ് റൗണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും, ഷോപ്പിംഗ് മാളുകളും പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരുന്നില്ല.
വെളിയന്നൂർ ജംഗ്ഷൻ മഴക്കാലത്ത് വെള്ളക്കെട്ടും ഗതാഗതക്കുരുക്കും കാരണം യാത്ര ദുസ്സഹമായിരുന്നു. ഇതിന് പരിഹാരമായി 30 ലക്ഷം രൂപ ചെലവുചെയ്ത് വെളിയന്നൂർ ജംഗ്ഷന് അനുയോജ്യമായ വിധത്തിൽ ടൈൽസ് വിരിക്കുന്ന പ്രവർത്തനം പൂർത്തീകരിച്ചു. ഇതോടെ ഈ മേഖലയിൽ യാത്രാക്‌ളേശം ഒഴിഞ്ഞു. മേയർ എം.കെ. വർഗീസ് നാടിന് സമർപ്പിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനും മറ്റ് കൗൺസിലർമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |