തൃശൂർ: കൊടിയേറ്റം കഴിഞ്ഞാൽ പിന്നെ കൊടിയിറങ്ങുന്നതുവരെ ശക്തന്റെ തട്ടകവാസികളുടെ മനസിൽ മറ്റൊന്നുമില്ല, പൂരം, പൂരം.. സർവത്ര ! സാമ്പിൾ കഴിഞ്ഞ് പൂരത്തലേന്ന് വിളംബരം അറിയിക്കുന്നതോടെ ഉത്സവപ്രേമികളുടെ കണ്ണും കാതും തേക്കിൻകാടിന് ചുറ്റും വട്ടമിട്ട് പറക്കും. ഇത്തവണയും പൂര വിളംബരം അറിയിക്കാൻ നെയ്തലക്കാവിലമ്മ എത്തുന്നത് ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി തന്നെ.
കഴിഞ്ഞ തവണയാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ലക്ഷണമൊത്ത കൊമ്പനായ ശിവകുമാർ (എറണാകുളം ശിവകുമാർ) ആദ്യമായി പൂരം വിളംബരം ചെയ്യാനെത്തിയത്. ഇത്തവണയും തന്റെ റോൾ ഭംഗിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാർ. രണ്ടാഴ്ച മുമ്പ് തന്നെ എറണാകുളം ശിവക്ഷേത്രത്തിൽ നിന്ന് ശിവകുമാർ പൂരനഗരിയിലെത്തി.
വടക്കുന്നാഥ ക്ഷേത്രത്തിലെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനത്താവളമായ കൊക്കർണിപ്പറമ്പിൽ പ്രത്യേക പരിചരണമാണ് ശിവകുമാറിന് നൽകുന്നത്. രണ്ടാഴ്ചയായി മറ്റ് എഴുന്നള്ളിപ്പുകൾക്കൊന്നും വിടുന്നില്ല. എത്ര വലിയ ഏക്കം ലഭിച്ചാലും ഇനി പൂരം കഴിഞ്ഞിട്ട് മതിയെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് അധികൃതർ.
ഏറെ ആവേശം പകരുന്നതാണ് പൂരം വിളംബരം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു എതാനും വർഷം തെക്കെഗോപുരനട പൂരം വിളംബരത്തിനായി തുറന്നിരുന്നത്. എന്നാൽ ശിവകുമാറും സ്വീകാര്യനാണെന്നതിന്റെ തെളിവായിരുന്നു കൊവിഡ് നിയന്ത്രണം ഉണ്ടായിട്ടും കഴിഞ്ഞവർഷം തടിച്ചുകൂടിയ ജനക്കൂട്ടം.
പത്തടിയിലേറെ ഉയരമുള്ള ശിവകുമാറിനെ ഏഴാം വയസിലാണ് ഏറണാകുളം ശിവക്ഷേത്രത്തിൽ നടയിരുത്തിയത്. എല്ലാ പ്രധാന ഉത്സവങ്ങളിലും ശാന്തനായി നിന്ന് തന്റെ തലപൊക്കം കാണിച്ചിട്ടുള്ള ശിവകുമാറിനെ കാത്തിരിക്കുകയാണ് തൃശൂരിലെ പൂരപ്രേമികളും. മേയ് ഒമ്പതിനാണ് പൂരവിളംബരം അറിയിക്കാൻ നെയ്തലക്കാവിലമ്മ എത്തുന്നത്.
ദിവസവും മൂന്നര നാലു മണിക്കൂറുകളോളം നീളുന്ന തേച്ചു കുളിയാണ് ശിവകുമാറിന്റെ പരിചരണത്തിൽ ഇപ്പോൾ പ്രധാനം. പനമ്പട്ടയും പുല്ലും ആവശ്യാനുസരണം നൽകുന്നുണ്ട്.
- സുരേഷ്, പ്രധാന ചട്ടക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |