തൃശൂർ: തൃശൂർ പൂരത്തിന്റെ അവസാനവട്ട പണികൾ നടക്കുന്നതിനിടെ, പൂരത്തിന്റെ പങ്കാളികളായ ഘടകക്ഷേത്രങ്ങളിൽ ഒരുക്കം വിലയിരുത്താൻ മന്ത്രി കെ.രാജനെത്തി. ദേശക്കാരുമായി നേരിട്ട് സംസാരിച്ച് സഹായം നൽകാൻ കൂടിയാണ് മന്ത്രിയും പി.ബാലചന്ദ്രൻ എം.എൽ.എയും കളക്ടർ ഹരിത വി.കുമാറും എത്തിയത്. എട്ട് ഘടകക്ഷേത്രങ്ങളിലും പൂരാഘോഷത്തിന് കഴിഞ്ഞ ദിവസം കൊടിയേറിയിരുന്നു.
തിരുവമ്പാടിയും പാറമേക്കാവും കഴിഞ്ഞാൽ പിന്നെ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നത് ഘടകക്ഷേത്രങ്ങളാണ്. കുറ്റൂർ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്നിട്ട് നിലപാട് തറയിലെത്തി മടങ്ങുമ്പോഴാണ് പൂര വിളംബരം തുടങ്ങുന്നത്. കണിമംഗലം ശാസ്താവ് പൂരദിനത്തിൽ ആദ്യം വടക്കുന്നാഥനെ വണങ്ങാൻ പുറപ്പെടും. ഒന്നിന് പിറകെ ഒന്നായി ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിലെത്തുമ്പോൾ മേളങ്ങൾ കൊടുമ്പിരി കൊളളും.
താമസിക്കാനിടമില്ലാതെ നഗരം
കഴിഞ്ഞ രണ്ട് വർഷമായി തൃശൂർ പൂരം കാണാൻ കഴിയാത്തതിന്റെ നിരാശ തീർക്കാൻ ലക്ഷങ്ങളാണെത്തുന്നത്. നഗരത്തിലെ ഒരു ഹോട്ടലിലും മുറികൾ കിട്ടാനില്ല. പതിനായിരം മുതൽ മുപ്പതിനായിരം രൂപ വരെയാണ് ഒരു മുറിയുടെ മൂന്ന് ദിവസത്തെ പൂരം സ്‌പെഷൽ നിരക്ക്. അതുകൊണ്ട് ഹോട്ടലുകളിൽ മുറികളും കിട്ടാനില്ല. ഒരു മാസം മുമ്പേ ബുക്കിംഗ് തീർന്നുവെന്നാണ് ലോഡ്ജ് ഉടമകൾ പറയുന്നത്. മൂന്ന് ദിവസത്തേയ്ക്ക് നിലവിലുള്ളതിനേക്കാൾ കൂടിയ നിരക്കാണ് ഓരോ ഹോട്ടലും ഈടാക്കുന്നത്. പറഞ്ഞതിനേക്കാൾ ഇരട്ടി വാടക തരാമെന്ന് പലരും വാഗ്ദാനം ചെയ്തിട്ടും ഹോട്ടലുകാർക്ക് മുറി കൊടുക്കാനില്ല. നഗരത്തിന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകളിൽ പോലും താമസിക്കാൻ ഇനിയുള്ള ദിവസങ്ങളിൽ മുറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |