തൃശൂർ : സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാൻ അനുമതി നൽകാമെന്ന് തീരുമാനം. പൊലീസും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഈ കെട്ടിടങ്ങളിൽ നിന്ന് വെടിക്കെട്ട് കാണേണ്ടവർ രണ്ട് മണിക്കൂർ മുൻപ് ഇവിടങ്ങളിൽ എത്തിച്ചേരണം. അതേസമയം ബലക്ഷയമുള്ള 144 കെട്ടിടങ്ങളിൽ കയറരുതെന്നും നിർദ്ദേശത്തിലുണ്ട്. സാമ്പിൾ വെടിക്കെട്ടിന് പൂര നഗരി ഒരുങ്ങുമ്പോഴാണ് സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാനാവില്ലെന്ന നിലപാട് കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ.പി.കെ.റാണ ആവർത്തിച്ചത്. നൂറ് മീറ്റർ പരിധി സുപ്രീംകോടതി നിർദ്ദേശമാണ്. അത് ലംഘിക്കാനാവില്ലെന്നും കൺട്രോളർ വിശദീകരിച്ചു.
സ്വരാജ് റൗണ്ടിൽ നൂറുമീറ്റർ പരിധിക്കപ്പുറമുള്ള സ്ഥലമുണ്ടെന്നും അവിടെ കാണികളെ അനുവദിക്കണമെന്നുമായിരുന്നു പാറമേക്കാവിന്റെ നിലപാട്. പെസ പ്രതിനിധികൾ വൈകിട്ട് വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനത്ത് പരിശോധനയ്ക്ക് എത്തുന്നുണ്ട്. തീരുമാനത്തിൽ പെസ ഉറച്ചു നിന്നാൽ സ്വരാജ് റൗണ്ടിൽ കാണികളുണ്ടാവില്ല. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, മേയർ എം.എം.വർഗീസ്, ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ, കളക്ടർ ഹരിത വി.കുമാർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി.വിജയൻ, മറ്റ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
7കേന്ദ്രങ്ങളിലായി 50,000
ലിറ്റർ സൗജന്യ സംഭാരം
തൃശൂർ : പൂരത്തോടനുബന്ധിച്ച് കോർപറേഷന്റെ നേതൃത്വത്തിൽ ഏഴ് കേന്ദ്രങ്ങളിലായി സൗജന്യസംഭാരം വിതരണം ചെയ്യുമെന്ന് മേയർ എം.കെ.വർഗ്ഗീസ് അറിയിച്ചു. കോർപറേഷൻ ഓഫീസിന് മുൻവശം, മണികണ്ഠനാൽ, നടുവിലാൽ, ബിനി ടൂറിസ്റ്റ്ഹോമിന് മുൻവശം, രാമവർമ്മപാർക്ക്, പാറമേക്കാവിന് സമീപം, മേനാച്ചേരി ബിൽഡിംഗിന് മുൻവശം തുടങ്ങിയ സ്ഥലങ്ങളിലാണ് സംഭാര വിതരണം നടക്കുക. മിൽമയിൽ നിന്നുമാണ് 50,000 ലിറ്റർ സംഭാരം കോർപറേഷൻ വാങ്ങുന്നത്. രാവിലെ സംഭാര വിതരണ കേന്ദ്രങ്ങൾ മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |