തൃശൂർ: അതൊരു വരവായിരുന്നു. കാണികളില്ലാത്ത രണ്ട് വർഷത്തിന് ശേഷം പഞ്ചവാദ്യത്തിന്റെ തൃമധുരം വിതറി കോങ്ങാ
ട് മധുവും സംഘവും. രണ്ടാണ്ട് അറ്റുപോയ മഠത്തിൽവരവിന്റെ ശ്രുതിമാധുര്യം കാതോട് ചേർത്ത് പതിനായിരങ്ങൾ. ആസ്വാദകരും മേളക്കാരും ചേർന്നതോടെ മഠത്തിൽ വരവ് പ്രൗഢം, ഗംഭീരം...
ബ്രഹ്മസ്വം മഠത്തിന് മുന്നിൽ മണിക്കൂറുകളോളം കാത്തുനിന്ന മേളാസ്വാദകർക്ക് എഴുപതോളം പേർ അടങ്ങിയ പഞ്ചവാദ്യസംഘം ഒരുക്കിയത് അവിസ്മരണീയ മേളമായിരുന്നു. ചെർപ്പുളശേരി ശിവൻ മദ്ദളത്തിലും തിച്ചൂർ മോഹനൻ എടക്കയിലും മഠത്തിലാത്ത് മണികണ്ഠൻ കൊമ്പിലും ചേലക്കര സൂര്യനാരായണൻ താളത്തിലും പ്രമാണം വഹിച്ചു. തിമിലയിൽ കാലം തുടങ്ങിയപ്പോൾ അത് നിലയ്ക്കാത്ത ജനാരവത്തിന് വഴിമരുന്നിടുകയായിരുന്നു.
രാവിലെ ഏഴരയോടെ തിരുവമ്പാടിയിൽ നിന്നും മൂന്നാനപ്പുറത്ത് നടുവിൽ മഠത്തിലേക്ക് ദേവിയെ ആനയിച്ചതോടെയാണ് തിരുവമ്പാടിയുടെ പൂരത്തിന് തുടക്കമായത്. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് സ്വരാജ് റൗണ്ടിലൂടെ നടുവിൽമഠത്തിലെത്തി ആറാട്ടും നിവേദ്യവും കഴിഞ്ഞ് വടക്കേമഠത്തിലേക്ക് കൊണ്ടുവന്നു. ഇവിടെ നിന്നാണ് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള മഠത്തിൽ വരവ് ആരംഭിച്ചത്. ഭഗവതിയുടെ തിടമ്പുമായെത്തിയതോടെ വാദ്യപ്രേമികളുടെ ആരവം പൂരനഗരിയെ ത്രസിപ്പിച്ചു.
മൂന്നാനകളോടെ ഭഗവതി പന്തലിലെത്തിയതോടെ പഞ്ചവാദ്യം കൊട്ടിക്കയറി. പഞ്ചവാദ്യം സ്വരാജ് റൗണ്ടിലേക്ക് കയറിയപ്പോൾ ഭഗവതിക്ക് അകമ്പടിയായി ആനകൾ ഏഴായി. നടുവിലാലിലും സി.എം.എസിന് മുന്നിലും കൂട്ടിക്കൊട്ടലുകൾ കഴിഞ്ഞ് നായ്ക്കനാലിൽ എത്തിയപ്പോഴേക്കും ആസ്വാദകരുടെ ആരവം നിലയ്ക്കാത്ത പ്രവാഹമായി. കാലങ്ങൾ കൊട്ടിക്കയറുന്നതിനനുസരിച്ച് പൂരക്കമ്പക്കാരുടെ ആവേശവും കൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |