തൃശൂർ: കോട്ടപ്പുറം മാർക്കറ്റിൽ സ്തംഭനത്തിന് കാരണം തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെടുന്നതാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ മഞ്ഞളി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കൊടുങ്ങല്ലൂർ കോട്ടപ്പുറം മാർക്കറ്റിൽ സ്തംഭനം ഒഴിവാക്കാൻ ക്ഷേമബോർഡ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ല. കോട്ടപ്പുറം മാർക്കറ്റ് പൂൾ ഒന്ന് എയിലെ കയറ്റിറക്ക് വേതന കാലാവധി കഴിഞ്ഞ 2020 ഏപ്രിൽ 30ന് അവസാനിച്ചതാണ്. പല തവണ ചർച്ച നടത്തിയിട്ടും ഒത്തുതീർപ്പ് ഉണ്ടായില്ല. കഴിഞ്ഞ മാർച്ച് 26ന് ജില്ലാ ലേബർ ഓഫീസർ പന്ത്രണ്ടര ശതമാനം വർദ്ധന വരുത്തി ഉത്തരവിറക്കി. മുൻകാല പ്രാബല്യം ഇല്ല. അതനുസരിച്ച് കയറ്റിറക്ക് നടന്നു. എന്നാൽ 2022 ഏപ്രിൽ ഒന്ന് മുതൽ തൊഴിലാളികൾ നിലപാട് മാറ്റി. ഒരു ലോറിയിൽ നിന്നും മാർക്കറ്റിലെ വിവിധ സ്ഥാപനങ്ങളിലേക്ക് കടക്കാർ നിർദ്ദേശിച്ചതനുസരിച്ച് ചരക്കിറക്കി കൊടുക്കുന്ന രീതി തൊഴിലാളികൾ തള്ളി. എല്ലാ ചാക്കും ഒരു വ്യാപാരിയുടെ കടയിൽ മാത്രം ഇറക്കിവെക്കാൻ ശഠിച്ചു. ചെറുകിട വ്യാപാരികളുടെ കടയിലേക്ക് ചരക്ക് കൊണ്ടുപോകാൻ ഓരോ ചാക്കിനും 14 രൂപ വെച്ച് അധിക ചെലവ് തുടങ്ങി. വിവിധ കടകളിൽ ഇറക്കി കൊടുക്കുന്ന ഓരോ ചാക്കിനും 17 രൂപ വെച്ച് നോക്കുകൂലിയും ആവശ്യപ്പെട്ടു. 10 കിലോ വീതമുള്ള 700 ചാക്ക് ഒരു ലോറിയിൽ വന്നാൽ 10,000 രൂപ അധിക ചെലവ് വരുന്നതോടെ ചരക്ക് കൊണ്ടുവരുന്നത് നിലച്ചു. ചെറുകിട കച്ചവടക്കാർക്ക് ചരക്ക് കിട്ടാതെയുമായെന്ന് ഏകോപന സമിതി നേതാക്കൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |