തൃശൂർ: മുളകിലും തക്കാളിയിലും വഴുതനങ്ങയിലുമെല്ലാം രാജ്യം വലിയ വിളവ് കൊയ്തിട്ടുണ്ടെങ്കിൽ അതിന് ഏറെ കടം കൊള്ളേണ്ട ഒരു പേരുണ്ട്, ഡോ.കെ.വി.പീറ്റർ.
ബാക്ടീരിയ വാട്ടം പച്ചക്കറിക്കൃഷിയെ സമൂലം വാട്ടിക്കളഞ്ഞപ്പോൾ അദ്ദേഹമായിരുന്നു, രോഗത്തെ വെല്ലുന്ന കരുത്തുറ്റ വിത്തിനങ്ങളെ വേരുറപ്പിച്ച് രക്ഷകനായത്. പച്ചക്കറികളെ കുറിച്ച് എന്ത് ചോദിച്ചാലും മറുപടി നൽകുന്ന സർവവിജ്ഞാനകോശമായിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകരും ഓർത്തെടുക്കുന്നു. കാർഷിക സർവകലാശാല ആദ്യകാലത്ത് പുറത്തിറക്കിയ മികച്ച പച്ചക്കറിയിനങ്ങളെല്ലാം വികസിപ്പിക്കാൻ നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. പച്ചക്കറി പ്രജനനത്തിലെ മികവു കണക്കിലെടുത്താണ് കാർഷിക സർവകലാശാലയിൽ അദ്ദേഹത്തെ എത്തിച്ചത്.
കേരളസർവകലാശാലയിലെ കോളേജ് ഒഫ് അഗ്രികൾച്ചർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയ ശേഷം യു.പിയിലെ പന്ത് നഗറിൽ ജെ.ബി.പന്ത് സർവകലാശാലയിൽ എം.എസ്.സിയും പി.എച്ച്.ഡിയും കഴിഞ്ഞ്, അസി. പ്രൊഫസറായി അവിടെ ഔദ്യോഗികജീവിതം തുടങ്ങി. പിന്നീട് കാർഷികസർവകലാശാലയിലെത്തി. പത്ത് വർഷത്തോളം കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സപൈസസ് റിസർച്ചിൽ ഡയറക്ടറായി. ഇതോടെ, സുഗന്ധ വ്യഞ്ജനങ്ങളുടെ തോഴനായി. നിരവധി പഠന ഗവേഷണങ്ങൾ ആ മേഖലയിലും നടത്തി.
നാഷണൽ അക്കാഡമി ഒഫ് അഗ്രിക്കൾച്ചറൽ സയൻസ്, നാഷണൽ അക്കാഡമി ഒഫ് സയൻസ് തുടങ്ങിയവയുടെ ഫെലോയും ഇന്ത്യൻ സൊസൈറ്റി ഒഫ് വെജിറ്റബിൾ സയൻസിന്റെ പ്രസിഡന്റുമായി. ഐ.സി.എ.ആറിന്റെ നിരവധി ദേശീയ സമിതികളിൽ അംഗമായിരുന്നു. ഡോ.ഹർഭജൻ സിംഗ് അവാർഡ്, മികച്ച ശാസ്ത്രജ്ഞനുള്ള പി.എൻ.എ.എസ്.എഫ്. നാഷണൽ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടി. പ്ലാന്റേഷൻ ക്രോപ്‌സ്, ബേസിക്‌സ് ഒഫ് ഹോർട്ടികൾച്ചർ, ബയോഡൈവേഴ്‌സിറ്റി ഇൻ ഹോർട്ടികൾച്ചറൽ ക്രോപ്‌സ്, സീറോ ഹംഗർ ഇൻ ഇന്ത്യ: പോളിസീസ് ആൻഡ് പെർസ്‌പെക്ടീവ്‌സ്, ഫ്യൂച്ചർ ക്രോപ്‌സ്, ഹോർട്ടികൾച്ചർ ഫോർ ന്യൂട്രീഷ്യൻ സെക്യൂരിറ്റി തുടങ്ങി നൂറിലേറെ വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |