തൃശൂർ: മണ്ണുത്തി മുളയത്തെ കുട്ടികളുടെ ഗ്രാമത്തിൽ പതിനെട്ട് അമ്മമാരുണ്ട്. ഗ്രാമത്തിലും ഹോസ്റ്റലിലുമായി 180 ഓളം കുട്ടികളും. ഇവരെ ഈ അമ്മമാർ പ്രസവിച്ചതല്ല. എങ്കിലും വളർത്തുന്നത് സ്വന്തം മക്കളായിത്തന്നെ. കുട്ടികൾക്ക് ഇവർ പെറ്റമ്മമാരെ പോലെയും. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് 23 വയസ് വരെ സംരക്ഷണം നൽകി സ്വന്തം നിലയിൽ ജീവിക്കാൻ പ്രാപ്തരാക്കുകയാണ് കുട്ടികളുടെ ഗ്രാമത്തിൽ ചെയ്യുന്നത്.
സേവ് ഔവർ സോൾ (എസ്.ഒ.എസ്) എന്ന ഓസ്ട്രിയ ആസ്ഥാനമായ ട്രസ്റ്റാണ്, പല കാരണങ്ങൾ കൊണ്ട് രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് തണലാകുന്നത്. മാതാപിതാക്കളുടെ അഭാവം ജീവിതത്തിൽ പ്രതിഫലിക്കാത്ത തരത്തിൽ വളർത്തുന്നു. സംസ്ഥാന സർക്കാരിന്റെ ചൈൽഡ് വെൽഫയർ കമ്മിറ്റി കൈമാറുന്ന കുട്ടികൾക്കാണ് പരിരക്ഷ നൽകുന്നത്. താത്കാലിക സംരക്ഷണവും നൽകുന്നുണ്ട്. മുളയത്തെ 17 ചെറു വീടുകളിലാണ് അമ്മമാർ താമസിച്ച് കുട്ടികളെ പരിപാലിക്കുന്നത്. അവിവാഹിരോ വിവാഹമോചിരോ വിധവകളോ ആയ അമ്മമാർക്ക് ശമ്പളവും ആനുകൂല്യങ്ങളുമുണ്ട്. 1983ലാണ് മുളയത്ത് കുട്ടികളുടെ ഗ്രാമം തുടങ്ങിയത്. സംസ്ഥാനത്ത് ആലുവയിലാണ് മറ്റൊരു കേന്ദ്രമുള്ളത്.
ബോയ്സ് ഹോം, ഹോസ്റ്റൽ
പെൺകുട്ടികളെ 18 വയസിന് ശേഷം ഹോസ്റ്റലിൽ ആക്കുന്നു. ആൺകുട്ടികളെ 10 വയസാകമ്പോൾ ബോയ്‌സ് ഹോമിലും 12ന് ശേഷം യൂത്ത് ഹോസ്റ്റലിലും പാർപ്പിക്കും. സ്വയം പര്യാപ്തരാക്കാൻ നഴ്‌സിംഗ്, ഹോട്ടൽ മാനേജ്‌മെന്റ് പോലെ തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകളിലാണ് കുട്ടികളെ ചേർക്കുന്നത്. 23 വയസിന് ശേഷം, ആവശ്യപ്പെടുന്ന സഹായം ചെയ്യും.
1949ൽ ഡോ.ഹെർമൻ മൈനറാണ് എസ്.ഒ.എസ് തുടങ്ങിയത്. 136 രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ 32 വില്ലേജുകളുണ്ട്. സംഭാവന വഴി പ്രവർത്തനച്ചെലവ് കണ്ടെത്തുന്നു.
- എം.വി. മഹേഷ്, ഡയറക്ടർ, കുട്ടികളുടെ ഗ്രാമം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |