തൃശൂർ: ജനനന്മയ്ക്കും പൊലീസ് സേനയുടെ വികസനത്തിനും ഉതകുന്ന രീതിയിൽ സ്റ്റേഷനുകളുടെ വിഭവസമാഹരണം, കുറ്റകൃത്യങ്ങളുടെ അപഗ്രഥനം എന്നിവയ്ക്കായി ഗവേഷണകേന്ദ്രം പൊലീസ് അക്കാഡമിയിൽ തുറക്കുന്നു. ആധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ സങ്കേതങ്ങളും സമന്വയിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാകും നടക്കുക.
നിയമബോധത്തോടുള്ള മാനസികപരിവർത്തനം, നീതിയുക്ത സാമൂഹിക പുരോഗതി, സാങ്കേതിക മേന്മയിലെ വളർച്ച, ദുരന്ത നിവാരണത്തിലെ ശാസ്ത്രീയ ഇടപെടൽ, രഹസ്യാന്വേഷണ പദ്ധതികളിലെ നേട്ടങ്ങൾ എന്നിവയെല്ലാമായി ബന്ധപ്പെട്ട് ശാസ്ത്രീയ അപഗ്രഥനവും, വിലയിരുത്തലും ഇവിടെ നടക്കും. ക്രൈം ഡാറ്റാ ശേഖരണത്തിലെ ശാസ്ത്രീയ അപഗ്രഥനം, വിരലടയാളം, ഫോറൻസിക് - ഡോഗ് സ്‌ക്വാഡ് നേട്ടങ്ങൾ, സോഷ്യൽ പൊലീസിംഗ്, ലഹരിവ്യാപനത്തിൽ പൊലീസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, സോഷ്യൽ മീഡിയ ക്രൈം അവലോകനം എന്നിവയുൾപ്പെടെ വിശകലനം ചെയ്യും.
ഗവേഷണത്തിന് സഹായവും കേന്ദ്രത്തിലൂടെ അനുവദിക്കും. ആധുനിക സൗകര്യങ്ങളോടെ 40 ലക്ഷം ചെലവഴിച്ച് കോസ്റ്റ്‌ഫോർഡിന്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ച രണ്ടായിരം സ്‌ക്വയർ ഫീറ്റ് കെട്ടിടമാകും ഗവേഷണ കേന്ദ്രം. 18ന് വൈകിട്ട് 4ന് ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
ശാസ്ത്രീയ കായിക പരിശീലനവും
ശാരീരികക്ഷമതയും, കായികക്ഷമതയും വർദ്ധിപ്പിക്കാൻ കേരള പൊലീസ് അക്കാഡമിയിൽ ഫിസിക്കൽ ട്രെയിനിംഗ് (പി.ടി) നഴ്‌സറിയും ഒരുങ്ങി. ഒരേ സമയത്ത് കൂടുതൽ പേരെ പരിശീലിപ്പിക്കാനും, കായികക്ഷമതാ ഗ്രാഫ് പടിപടിയായി ഉയർത്താനും കഴിയുന്ന പി.ടി നഴ്‌സറി സംവിധാനം കേരളത്തിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്. ആത്മവിശ്വാസവും, കരുത്തും പൊലീസ് പരിശീലനാർത്ഥികൾക്ക് പകരുന്ന ആധുനിക വിദ്യകൾ പരിശീലിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ഇവ. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി 18 ന് 4ന് പി.ടി നേഴ്‌സറി ഉദ്ഘാടനം ചെയ്യും.
ട്രെയിനിംഗ് സ്റ്റേഷനുകൾ
ഹിൽ ട്രാക്ക്
ബെൽ റണ്ണിംഗ്
ബോക്‌സ് ടൈപ്പ് പുൾ അപ്പ്
ചെയിൻ അപ്പ് ബാർ
ഹോപ്പ് അപ്പ് ക്രഞ്ചർ സ്റ്റാൻഡ്
സർക്യൂട്ട് ട്രെയിനിംഗ് ഏരിയ
ബോക്‌സ് ടൈപ്പ് ബീം ബാലൻസ്
ബോക്‌സ് ടൈപ്പ് വാൾ ബാർ
പുഷ് അപ്പ് ആൻഡ് സിറ്റ് അപ്പ് സ്റ്റാൻഡ്
ഷട്ടിൽ റൺ സോൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |