തൃശൂർ : പകൽ മഴയ്ക്ക് ശമനമായെങ്കിലും ബുധനാഴ്ച്ച രാത്രിയിലെ മഴയെ തുടർന്നുള്ള ദുരിതം ഒഴിയാതെ താഴ്ന്ന പ്രദേശങ്ങൾ. പലയിടത്തും വെള്ളക്കെട്ട് ഇതുവരെയും ഒഴിഞ്ഞിട്ടില്ല. അതേസമയം അടിയന്തര സാഹചര്യം നേരിടാൻ രണ്ട് ദുരന്ത നിവാരണ സേനാ യൂണിറ്റ് ജില്ലയിലെത്തി. രാമവർമ്മപുരം സ്‌കൂളിലാണ് ക്യാമ്പ് ചെയ്യുന്നത്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടർ തുറന്നു. ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മറ്റ് ഡാമുകളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. വേനൽ മഴ ശക്തമായി ലഭിച്ചതോടെ കുടിവെള്ള ക്ഷാമത്തിന് ഒരളവു വരെ പരിഹാരമായി.
വീടുകൾ തകർന്നു
മഴയിൽ മാളയിലും നാട്ടികയിലും രണ്ട് വീടുകൾ തകർന്നു. ആളപായമില്ല. മാളയിൽ വലിയപറമ്പിൽ മാരിക്കൽ ഗണേശന്റെ ഓട് മേഞ്ഞ വീടും, നാട്ടികയിൽ വേളൂ വീട്ടിൽ നാരായണന്റെ ഓടിട്ട വീടുമാണ് തകർന്നത്. കനത്തമഴയിൽ ഇരിങ്ങാലക്കുട മേഖലയിൽ വ്യാപകമായി കിണറുകൾ ഇടിഞ്ഞു താഴ്ന്നു. കാറളം എട്ടാം വാർഡിൽ പട്ടാട്ട് വീട്ടിൽ മിഥുന്റെ വീട്ടിലെ കിണറും പൂമംഗലം പഞ്ചായത്തിൽ വാർഡ് അഞ്ചിൽ എടക്കുളത്ത് ഊക്കൻ പോൾസൺ മാത്യുവിന്റെ വീടിനോട് ചേർന്നുള്ള കിണറുമാണ് ഇടിഞ്ഞത്. കാറളം പത്താം വാർഡിൽ കണ്ടംകുളത്തി ഈനാശുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും എട്ടാം വാർഡിൽ വേലംകുളത്തിന്റെ സംരക്ഷണ ഭിത്തിയും തകർന്നു.
കൂടുതൽ മഴ കൊടുങ്ങല്ലൂരിൽ
കൊടുങ്ങല്ലൂർ 162
ചാലക്കുടിയിൽ 130
പെരിങ്ങൽകുത്തിൽ 137
ചിമ്മിനി 128
വൈന്തല 98
ഇരിങ്ങാലക്കുട 64
വെള്ളാനിക്കര 53.4
ഏനാമാവ് 48.2
വിലങ്ങൻ 53
(മില്ലി മീറ്ററിൽ)
കാർഷിക സർവകലാശാലയിൽ സഹായകേന്ദ്രം
തൃശൂർ: മഴക്കെടുതിമൂലം കൃഷിയിടങ്ങളിൽ അടിയന്തരമായി കൈക്കൊള്ളേണ്ട പരിപാലന മുറകളെപ്പറ്റി കർഷകർക്ക് വിവരം നൽകാൻ സർവകലാശാലയിൽ സഹായകേന്ദ്രം തുടങ്ങി. കർഷകർക്ക് സംശയ നിവാരണത്തിനായി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ചുവടെ പറയുന്ന ഹെൽപ്പ് ഡെസ്ക് നമ്പറുകളിൽ ബന്ധപ്പെടാം. വിള പരിപാലനം- അഗ്രോണമി 9496303221, വിള പരിപാലനം- ഹോർട്ടികൾച്ചർ 9497485324, കീടനിയന്ത്രണം 9961433467, മൃഗസംരക്ഷണം 9447654148, കാർഷികവിജ്ഞാന വ്യാപനം 8468990086, ഹോം സയൻസ് 9495668850, അഗ്രി. എൻജിനിയറിംഗ് 9446157139.
മാനം തെളിഞ്ഞാൽ, വെടിക്കെട്ട്
തൃശൂർ : മഴയുടെ ശക്തി കുറഞ്ഞ് കാലാവസ്ഥ തെളിഞ്ഞ് കാണുന്ന സാഹചര്യത്തിൽ ഇന്ന് കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ വെടിക്കെട്ട് നടത്തുമെന്ന് കളക്ടർ ഹരിത വി.കുമാർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ മൂന്നര വരെ വെടിക്കെട്ട് നടത്താനുള്ള ഒരുക്കം നടന്നുവരികയാണ്. തൃശൂർ പൂരത്തോടനുബന്ധിച്ച് മേയ് 11ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു.
വെടിക്കെട്ട് പുരകളുടെ കാവൽ ജോലി അവസാനിപ്പിക്കണം
തൃശൂർ: പൂരം വെടിക്കെട്ട് പുരകളുടെ കാവൽ ജോലികളിൽ നിന്നും റവന്യൂ വകുപ്പ് ജീവനക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ കളക്ടർക്ക് നിവേദനം നൽകി. തോരാമഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ട വില്ലേജ് ജീവനക്കാരുൾപ്പെടെയുള്ള റവന്യൂ ജീവനക്കാർ രണ്ടാഴ്ചയായി വെടിക്കെട്ട് പുരയുടെ കാവൽ ജോലി ചെയ്തു വരികയാണ്.
മഴ തുടരുന്നതിനാൽ പൂരം വെടിക്കെട്ട് അനിശ്ചിതമായി നീളുകയാണ്. മതിയായ സുരക്ഷാജീവനക്കാർ ജോലിക്കുള്ളതിനാൽ കാലവർഷ ദുരിതാശ്വാസ പ്രവർത്തനം നിർവഹിക്കേണ്ട റവന്യൂവകുപ്പ് ജീവനക്കാരെ വെടിക്കെട്ട്പുരയുടെ കാവൽ ജോലികളിൽ നിന്നും ഒഴിവാക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇരുവിഭാഗങ്ങളിലുമായി ദിവസം മുഴുവനുമെന്ന കണക്കിൽ 12 വീതം റവന്യൂ ജീവനക്കാരാണ് ഒരു ദിവസം കാവൽ ജോലി ചെയ്തു വരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |