തൃശൂർ : രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഇടമായി ലാലൂർ മാറുകയാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ. ലാലൂർ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണെന്നും മാലിന്യം പൂർണമായി നീക്കം ചെയ്യുന്നതോടെ നഗരത്തിലെ ഏറ്റവും മൂല്യമുള്ള പ്രദേശമായി ഇവിടം മാറുമെന്നും മന്ത്രി പറഞ്ഞു. ലാലൂർ ബയോ മൈനിംഗ് സംസ്‌കരണ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ചുരുങ്ങിയ കാലത്തിനകത്ത് ലാലൂർ 75 വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന മണ്ണിന്റെ സ്വഭാവഘടനയിലേയ്ക്ക് മാറുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. 2016ലെ സോളിഡ് വേസ്റ്റ് നിയമപ്രകാരം അഞ്ച് കോടി ചെലവ് ചെയ്ത ബയോമൈനിംഗ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ലാലൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന് മുൻകൈയെടുത്ത മുൻ മന്ത്രി വി.എസ്.സുനിൽകുമാർ, മുൻ മേയർമാരായിരുന്ന അജിത ജയരാജൻ, അജിത വിജയൻ തുടങ്ങിയവരെ മന്ത്രി ആദരിച്ചു.
മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനായ ചടങ്ങിൽ പി.ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കളക്ടർ ഹരിത വി.കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി, പി.കെ.ഷാജൻ, ലാലി ജെയിംസ്, ഷീബ ബാബു, സാറാമ്മ റോബ്‌സൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |