തൃശൂർ: കൊവിഡ് മഹാമാരി കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം സ്‌കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ തകൃതി. രണ്ടുവർഷത്തിനിടെ ഏതാനും മാസങ്ങൾ സ്കൂളുകൾ തുറന്നുപ്രവർത്തിച്ചെങ്കിലും കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു. പഠനസൗകര്യം ഒരുക്കുന്നതും പാഠപുസ്തക വിതരണവും അവസാനഘട്ടത്തിലാണ്. കൊവിഡ് ആശങ്കകൾ ഒഴിഞ്ഞെങ്കിലും ജാഗ്രത അനിവാര്യം.
മാസ്‌ക് ഒഴിവാക്കില്ല
സാമൂഹിക അകലം എന്നത് ഇല്ലാതായെങ്കിലും കൊവിഡ് പ്രതിരോധ മാർഗമായി മാസ്‌ക് സ്കൂളുകളിൽ നിർബന്ധമായും ധരിക്കണം. ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ശരാശരി മുപ്പതിന് മുകളിലാണ്. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ പുരോഗമിക്കുന്നുണ്ട്.
താലൂക്ക് ആശുപത്രികൾ, തൃശൂർ, ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രികൾ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് വാക്‌സിെനടുക്കാനാണ് നിർദ്ദേശം.
വാതിൽ തുറന്നു തന്നെ
സ്‌കൂളുകൾ തുറന്നാൽ അപകടങ്ങളും മറ്റും കൂടുന്നതാണ് സമീപകാല കണക്കുകൾ. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സ്വകാര്യ ബസുകളിലാണ് യാത്ര ചെയ്യുന്നത്. മിക്ക ബസുകളും വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തുന്നതാണ് അപകടത്തിന് കാരണമാകുന്നത്. മോട്ടോർ വാഹന വകുപ്പും പൊലീസും നടത്തുന്ന പരിശോധനകൾ അറിഞ്ഞാൽ മാത്രം വാതിലുകൾ അടച്ചിടുന്നവരുമുണ്ട്.
മഴയെത്തി, ജാഗ്രത വേണം
സ്‌കൂൾ തുറക്കും മുമ്പേ മഴ ലഭിക്കുകയും കാലവർഷം എത്തുമെന്ന് മുന്നറിയിപ്പും ലഭിച്ചതോടെ തുടക്കം മുതൽ വെള്ളക്കെട്ട് താണ്ടിവേണം കുട്ടികൾക്ക് സ്‌കൂളുകളിലെത്താൻ. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി വിദ്യാർത്ഥികളാണ് വെള്ളക്കെട്ടുകളിലും മറ്റും വീണ് മരിച്ചത്. ഫയർ ഫോഴ്‌സും മറ്റും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ദുരന്തങ്ങൾ ആവർത്തിക്കുന്നുണ്ട്.
എല്ലാവർക്കും സ്‌കൂൾ ബസ് ഓടിക്കാനാകില്ല
സ്‌കൂൾ ബസ് ഓടിക്കുന്നവർക്ക് കർശന നിർദേശങ്ങളാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്നത്. ഡ്രൈവർക്ക് 10 വർഷമെങ്കിലും പ്രവൃത്തിപരിചയം വേണം. വെള്ള ഷർട്ടും കറുത്ത പാന്റും ധരിക്കണം. തിരിച്ചറിയൽ കാർഡും നിർബന്ധം. ബസുകളിൽ സ്പീഡ് ഗവർണറും ജി.പി.എസ് സംവിധാനവും നിർബന്ധമാണ്. മുന്നിലും പിന്നിലും സ്‌കൂൾ വാഹനമെന്ന് രേഖപ്പെടുത്തണമെന്ന നിബന്ധനയുമുണ്ട്.
ബസുകൾ സുരക്ഷിതത്വം പാലിച്ച് സർവീസ് നടത്തണം. സ്‌കൂളുകൾ തുറക്കാറായ സാഹചര്യത്തിൽ സുരക്ഷാവീഴ്ച ഉണ്ടായാൽ കർശന നടപടി സ്വീകരിക്കും. വാതിലുകൾ അടച്ചിട്ട് വേണം സർവീസ് നടത്താൻ.
- വി.കെ.രാജു, തൃശൂർ എ.സി.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |