തൃശൂർ: തയ്യലായിരുന്നു അവർ ആറ് സുഹൃത്തുക്കൾക്കും തൊഴിൽ. പക്ഷേ കൊവിഡ് വറുതിയിൽ എല്ലാവരും പൊറുതിമുട്ടി, ഉപജീവനം പ്രതിസന്ധിയിലായി. പക്ഷേ തോൽക്കാൻ അവർ തയ്യാറായില്ല. ഒറ്റയ്ക്കൊറ്റയ്ക്ക് നിന്നിട്ട് കാര്യമില്ലെന്ന് തോന്നി ആറ് വനിതാ സുഹൃത്തുക്കളും ഒന്നിച്ചു, കുടുംബശ്രീ സഹായത്തിനെത്തി. അങ്ങനെ 'മിത്ര' ഗാർമെന്റ്‌സ് എന്ന പേരിൽ തയ്യൽ യൂണിറ്റിന് സമാരംഭമായി. മാടക്കത്ര സ്വദേശികളായ ജെസി ഫ്രാൻസിസ്, ലളിത ശിവരാമൻ, ഷീജ പൊറിഞ്ചു, സ്മിത ബാബു, ലത തങ്കപ്പൻ, റീന തുടങ്ങിയവരാണ് ആ സുഹൃത്തുക്കൾ.
കറണ്ട് പോയാലും പണി മുടങ്ങാതിരിക്കാൻ സൗരോർജ്ജത്തിലാണ് ഈ യൂണിറ്റിന്റെ പ്രവർത്തനം. ഇതിനായി മൂന്ന് കിലോ വാട്ടിന്റെ സോളാർ പ്ലാന്റ് സ്ഥാപിച്ചു. അങ്ങനെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ടൈലറിംഗ് യൂണിറ്റുമായി അത്.
കഠിനാദ്ധ്വാനത്തിലൂടെ ഇനിയും മെച്ചപ്പെടാമെന്ന ആത്മവിശ്വാസം സംഘത്തിനുണ്ട്. ഇതിനായി മാർക്കറ്റിംഗ്, മാനേജ്‌മെന്റ്, കട്ടിംഗ്, സ്റ്റിച്ചിംഗ്, ഗുണനിലവാരം ഉറപ്പാക്കൽ, കസ്റ്റമർ റിലേഷൻ തുടങ്ങി ഓരോരുത്തർക്കും ചുമതല വീതിച്ചു നൽകി. തുണിസഞ്ചികൾ ഉൾപ്പെടെ എല്ലാ തുണിത്തരങ്ങളും തയ്ക്കും. സംരംഭം തുടങ്ങാൻ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന വകുപ്പ് മൂന്ന് ലക്ഷം സബ്‌സിഡിയായി നൽകി. സബ്‌സിഡി പാസാവുന്നത് വരെ പലിശയായി 16,000 രൂപ മാത്രമേ അടക്കേണ്ടി വന്നുള്ളൂ.
വേണം കുടുംബശ്രീ ഔട്ട് ലെറ്റ്
വിപണനത്തിന് കുടുംബശ്രീക്ക് പ്രത്യേകം ഔട്ട് ലെറ്റ് വേണമെന്നതാണ് ഇവരുടെ ആവശ്യം. വിപണനത്തിലെ വെല്ലുവിളി നേരിടാനാണ് ഇത്. താലൂക്ക്, ബ്‌ളോക്ക് തലങ്ങളിൽ ഔട്ട് ലെറ്റ് ഉണ്ടായാൽ വിപണനസാദ്ധ്യത കൂടും. കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാനുള്ള തുണിസഞ്ചികൾ ഇവർ സപ്ലൈകോയ്ക്ക് നിർമ്മിച്ചു നൽകിയിരുന്നു.
സ്വന്തം നിലയ്ക്ക് തയ്യൽ ചെയ്തിരുന്നവരാണ് ഞങ്ങൾ. കൊവിഡ് എല്ലാറ്റിനെയും തകിടം മറിച്ചപ്പോൾ കുടുംബശ്രീയാണ് തുണയായത്.
ജെസി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |