തൃശൂർ: പാലിന്റെ വില വർദ്ധിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ വിവിധ വകുപ്പുകളുടെ സാമ്പത്തിക സഹായം ഏകോപിപ്പിച്ച് ക്ഷീരകർഷകർക്ക് വർഷം മുഴുവനും സബ്‌സിഡി നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്‌സ് തൃശൂരിൽ സംഘടിപ്പിച്ച 'കാലിത്തീറ്റ: ഗുണമേൻമയും വിലക്കുറവും ലഭ്യതയും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്ത് ക്ഷീരകർഷർക്ക് പാലിന് ഏറ്റവുമധികം വില ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ നിലയ്ക്ക് പാലിന് വിലകൂട്ടിയാൽ അന്യസംസ്ഥാനത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് പാൽ കൊണ്ടുവന്ന് വിൽക്കുന്ന അവസ്ഥയുണ്ടാകും. നിലവിലെ പരിപാലനച്ചെലവ് കണക്കിലെടുത്താൽ ഇന്ന് പാലിന് ലഭിക്കുന്ന തുക മതിയാകില്ലെന്ന ബോദ്ധ്യവും സർക്കാരിനുണ്ട്. - മന്ത്രി വ്യക്തമാക്കി.
ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളും മിൽമ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും ക്ഷീരമേഖലയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം ഏകോപിപ്പിച്ച് കർഷകന് സബ്‌സിഡി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ സബ്‌സിഡി ക്ഷീരകർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന രീതിയാണ് ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷനായി.
ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ റാഫി പോൾ സംസാരിച്ചു. കേരള ഫീഡ്‌സിന്റെ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിശദീകരണം മാർക്കറ്റിംഗ് മാനേജർ ബി. ജയചന്ദ്രൻ, ഡെപ്യൂട്ടി മാനേജർ മാർക്കറ്റിംഗ് ഷൈൻ എസ്. ബാബു എന്നിവർ നടത്തി. ഗുണമേന്മയെക്കുറിച്ചുള്ള ക്ലാസ് കേരള ഫീഡ്‌സ് ഗുണമേൻമാ വിഭാഗം അസിസ്റ്റന്റ് മാനേജർ ഡോ. കെ.എസ്. അനുരാജ് നയിച്ചു. വിപണന തന്ത്രത്തെക്കുറിച്ച് ടാലന്റ്‌സ് എച്ച്.ആർ സൊല്യൂഷൻസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ നിധിൻ കൃഷ്ണ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |