തൃശൂർ: ബംഗളൂരുവിൽ പഠിച്ചിരുന്ന മകൾ ഈറോഡിൽ ദുരൂഹസാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ സമരത്തിനൊരുങ്ങി അമ്മ. എടമുട്ടം സ്വദേശി ശ്രുതി കാർത്തികേയനാണ് ബംഗളൂരു എസ്.ഇ.എ കോളേജിൽ എൽ.എൽ.ബി ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കെ 2021 ആഗസ്റ്റ് 17ന് ഈറോഡ് വച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അമ്മ കൈരളിയും നാട്ടുകാരും 31ന് രാവിലെ 11ന് ടി.എൻ. പ്രതാപൻ എം.പിയുടെ ഓഫീസിനു മുമ്പിൽ ധർണ നടത്തുന്നത്.
മരണസമയത്തും ശ്രുതിയുടെ വീട്ടുകാർ ഈറോഡ് എത്തിയപ്പോഴും ശ്രുതിയുടെ സുഹൃത്ത് ഹരികൃഷ്ണൻ അവിടെ ഉണ്ടായിരുന്നുവെന്ന് അമ്മ കൈരളി പത്രസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് കേസെടുത്തെങ്കിലും ഫോറൻസിക് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന കാരണം പറഞ്ഞ് ഹരികൃഷ്ണനെ പ്രതിചേർക്കുകയോ തുടരന്വേഷണം നടത്തുകയോ ചെയ്തില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായി ആക്‌ഷൻ കൗൺസിലുണ്ടാക്കി. മുഖ്യമന്ത്രി ഉൾപ്പെടെ ജനപ്രതിനിധികൾക്കും പൊലീസിനും പരാതി നൽകിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ല.
പിന്നിൽ ലഹരിമാഫിയ?
ശ്രുതിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ഹരികൃഷ്ണനും സംഘവും ഈയിടെ മയക്കുമരുന്ന് വേട്ടയിൽ പിടിക്കപ്പെട്ട് ജയിലിലാണ്. ഹരികൃഷ്ണനും സംഘവും അന്തർസംസ്ഥാന മയക്കുമരുന്ന്, പെൺവാണിഭ മാഫിയകളിൽ കണ്ണികളാണെന്നും ആരോപണമുണ്ട്.
ബംഗളൂരുവിൽ പഠിച്ചിരുന്ന ശ്രുതി ഈറോഡിൽ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. പ്രതികളെന്ന് സംശയിക്കുന്നവർ ആരോപിക്കുന്നത് പോലെ സുഹൃത്തിന്റെ കൂടെ കൊച്ചിയിൽ താമസിച്ചിരുന്നോ എന്നതിലും അവ്യക്തതയുണ്ട്. ഹരികൃഷ്ണന്റെ കൂടെ ആലുവ വരെ ഇരുചക്ര വാഹനത്തിൽ ചെന്നശേഷം ആലുവയിൽ നിന്ന് ട്രെയിൻ കയറി ഈറോഡ് എത്തുകയായിരുന്നുവത്രെ.
രണ്ട് പേരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് ഹരികൃഷ്ണനും സുഹൃത്തുക്കളും പറഞ്ഞിരുന്നത്. വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകൾ തകർന്നിട്ടുണ്ടെന്ന് പറയുന്നത് ദുരൂഹത ഉയർത്തുന്നു.
പരിചയം ഇൻസ്റ്റഗ്രാമിലൂടെ
ഹരികൃഷ്ണനെ ഇൻസ്റ്റഗ്രാം വഴിയാണ് ശ്രുതി പരിചയപ്പെട്ടതെന്ന് അമ്മ കൈരളി പറയുന്നു. മകളുടെ മരണത്തിൽ നീതി തേടി നടന്നപ്പോഴെല്ലാം മോശം അനുഭവങ്ങൾ ഉണ്ടായെന്നും അവർ വിശദീകരിക്കുന്നു. ഈറോഡ് പൊലീസ് മോശമായി പെരുമാറി. പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചുവെന്നും കൈരളി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |