SignIn
Kerala Kaumudi Online
Friday, 29 March 2024 11.12 AM IST

വിപ്ളവക്കനലായ അദ്ധ്യാപകരും പന്തമേന്തിയ വിദ്യാർത്ഥികളും, ഓർമ്മകളിൽ തളിരിട്ട് 'സുധ 78'

sudha

തൃശൂർ: അടിയന്തരാവസ്ഥക്കാലത്ത് കൈയിൽ വിപ്‌ളവത്തിന്റെ തീപ്പന്തവും മനസിൽ തീക്കനലും പേറി നടന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും ഓർമ്മകളുടെ നടുമുറ്റത്ത് ഒത്തുകൂടി. ദാരിദ്ര്യത്തിന്റേയും വേദനകളുടേയും ജീവിതപാഠങ്ങൾ പങ്കുവെച്ചപ്പോൾ ഓർമ്മകൾ തളിരിടുകയായിരുന്നു. അടിയന്തരാവസ്ഥാക്കാലത്ത് ആഭ്യന്തരവകുപ്പിന്റെ 'നോട്ടപ്പുളളി'യായിരുന്ന കുന്നംകുളം സുധ പാരലൽ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ' സുധ 78 , തളിരിടും ഓർമ്മകൾ' എന്ന പേരിൽ കുടുംബങ്ങളോടൊപ്പം ഒന്നിച്ചിരുന്നത്. 1978 കാലഘട്ടത്തിലെ സഹപാഠികളുടെ, കൂട്ടായ്മയുടെ മാസങ്ങൾ നീണ്ട പരിശ്രമമായിരുന്നു സഫലമായത്.
അഞ്ഞൂർ ചെർളയം സ്വദേശിയായ സുധാകരന്റെ ഓർമ്മയിൽ പുളകംകൊള്ളുന്ന ഒരു തലമുറയായിരുന്നു അവർ. വിപ്‌ളവ ജ്വാലയായിരുന്ന സുധാകരൻ, ചാവക്കാട് കടലിൽ ജീവനൊടുക്കിയ ശേഷമാണ്, മറ്റ്‌സഖാക്കൾ ചേർന്ന് കുന്നംകുളത്ത് പാരലൽ കോളേജുണ്ടാക്കിയത്. ' വിപ്‌ളവത്തിന് ഇനി കൂട്ടുകാരെ, നിങ്ങൾ കാത്തിരിക്കണമെന്നില്ല. എന്റെ ജഡം വച്ച് ആരും വിലപിക്കുകയും വേണ്ട' എന്ന് നോട്ടീസ് അച്ചടിച്ച് അറിയിച്ചശേഷമാണ് കൃത്യദിവസം കൃത്യസമയത്ത് സുധാകരൻ കടലിൽ ഇറങ്ങിപോയത്. ആ ഓർമ്മകളിൽ സാഹിത്യനാടകസംവാദങ്ങൾ രാവും പകലും ജ്വലിച്ചു നിന്ന സുധാ കോളേജ്, സാംസ്‌കാരികപ്രവർത്തകരുടെ സംഗമഭൂമിയായിരുന്നു.
കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും നടനുമായ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. മുൻ അദ്ധ്യാപകരായ ശേഖരൻ അത്താണിക്കൽ, അദ്ധ്യാപകനും എഴുത്തുകാരനുമായ പാങ്ങിൽ ഭാസ്‌കരൻ, കെ.എച്ച്.ഹുസൈൻ, സാറാമ്മ ടീച്ചർ, സുമതി ടീച്ചർ, രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് ജയ്‌സിംഗ് കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഐ.പി.രാമചന്ദ്രൻ, ട്രഷറർ എം.ചന്ദ്രശേഖരൻ, ടി.കെ.ദിവാകരൻ, സുധാകരൻ വടക്കേടത്ത്, ബാദുഷ, സുജ വേണുഗോപാൽ, ഗീവർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, REUNION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.