തൃശൂർ: കൊവിഡ് മഹാമാരിയെ തുടർന്ന് അനാഥരായ കുട്ടികൾക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'പി.എം. കെയേഴ്‌സ് ഫോർ ചിൽഡ്രന്റെ' ഭാഗമായി ജില്ലയിലെ 13 കുട്ടികൾക്ക് സഹായം കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി പങ്കെടുത്ത് കുട്ടികളോട് സംസാരിച്ച ശേഷം ജില്ലയിലെ കുട്ടികൾക്കുള്ള വിവിധ രേഖകളടങ്ങിയ ഫോൾഡർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസും കളക്ടർ ഹരിത വി.കുമാറും കൈമാറി.
കൊവിഡ് രോഗത്തെ തുടർന്ന് അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികൾ ഒറ്റയ്ക്കല്ലെന്നും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഗവൺമെന്റും വകുപ്പുകളും ഒപ്പമുണ്ടെന്നും പ്രഖ്യാപിക്കുന്നതാണ് ഈ പരിപാടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 13 കുട്ടികൾ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള 112 കുട്ടികളാണ് ഗുണഭോക്താക്കളാകുന്നത്. ജില്ലയിൽ നിന്നുള്ളവരിൽ 10 പേർ 18 ന് വയസിന് താഴെയുള്ളവരും 3 പേർ 18 വയസിന് മുകളിലുള്ളവരുമാണ്. പതിനെട്ടുവയസിന് താഴെയുള്ളവരിൽ പി.എം.കെയേഴ്‌സ് ഫോർ ചിൽഡ്രന്റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് തൃശൂർ, മലപ്പുറം ജില്ലകളിലാണ്.
കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും മറ്റും നൽകി സൗജന്യ പഠനസൗകര്യം ഒരുക്കുക എന്നത് പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അവരുടെ സ്‌കൂൾ ഫീസുകൾ മടക്കി നൽകും. ഗവൺമെന്റിന്റെ കീഴിലുള്ള സ്‌കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും. വാത്സല്യപദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ കുട്ടികൾക്കും സമഗ്രമായ പരിരക്ഷ ഉറപ്പാക്കും. ബന്ധുക്കളോടൊത്ത് താമസിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപ സഹായധനമായി നൽകും. പരിരക്ഷ നൽകുന്ന സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ഉൾപ്പെടെയുള്ള സഹായം ആ സ്ഥാപനത്തിന് ലഭ്യമാക്കും. ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. പതിനെട്ട് വയസുമുതൽ 23 വയസുവരെയുള്ള കുട്ടികൾക്ക് മാസംതോറും സ്റ്റൈപൻഡ്. 23 വയസിൽ മൊത്തം പത്തുലക്ഷം രൂപ ലഭിച്ചിരിക്കും. ജില്ലാ ശിശുസംരക്ഷണ ഓഫീസർ പി.ജി.മഞ്ജു, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |