തൃശൂർ: അക്കാഡമിക് തലത്തിൽ മാത്രമല്ല ജീവിതത്തിലും ഉയർച്ച കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ട് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ.
സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസരംഗം ഏറ്റവും വലിയ പാഠ്യ പരിഷ്‌കരണത്തിന് വേദിയായതോടൊപ്പം തന്നെ ഈ പ്രവേശനോത്സവത്തിൽ സംസ്ഥാനത്ത് 6,70,000 കുട്ടികളെ സ്വാഗതം ചെയ്യാൻ കഴിയത്തക്കവിധം ഒരു മഹാപ്രസ്ഥാനമായി മാറി കഴിഞ്ഞു.
ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാദ്യകലാകാരൻ പെരുവനം കുട്ടൻമാരാർ, വിദ്യാഭ്യാസ പ്രവർത്തകൻ പി. ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പഠനോപകരണ വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ അദ്ധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ എന്നിവർ പങ്കെടുത്തു.
വിദ്യാലയ ഓർമ്മകൾ പങ്കുവച്ച് കളക്ടറും
ഗൃഹാതുരത്വം ഉണർത്തുന്ന വിദ്യാലയ ഓർമ്മകൾ പങ്കുവച്ച് കളക്ടർ ഹരിത വി. കുമാർ കുട്ടികളോട് സംസാരിച്ചു. മനോഹരമായ ഗാനം കളക്ടർ ആലപിക്കുകയും ചെയ്തു. സ്‌കൂൾ പ്രവേശനത്തിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിലാണ് കളക്ടർ പാട്ടുപാടി കുട്ടികളെ കൈയ്യിലെടുത്തത്.
നവാഗതരുടെ കണക്ക്
ആകെ നവാഗതരായി എത്തിയത് - 2,83,042
സർക്കാർ വിദ്യാലയങ്ങളിൽ - 61,780
എയ്ഡഡ് സ്കൂളുകളിൽ - 19,57,83
അൺ എയ്ഡഡ് സ്കൂളുകളിൽ - 25479
ഒന്നാം ക്ലാസിൽ
ആകെ ചേർന്നത് - 23549
സർക്കാർ സ്കൂളുകളിൽ - 4844
എയ്ഡഡ് സ്കൂളുകളിൽ - 16303
അൺ എയ്ഡഡ് സ്കൂളുകളിൽ - 2402
അഞ്ചാം ക്ലാസിൽ
ആകെ ചേർന്നത് - 27,728
സർക്കാർ സ്കൂളുകളിൽ - 5593
എയ്ഡഡ് സ്കൂളുകളിൽ - 19931
അൺ എയ്ഡഡ് സ്കൂളുകളിൽ - 2,204
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |