തൃശൂർ: ആരോഗ്യ സർവകലാശാലാ കാമ്പസിലുള്ള തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. പരാതിയും സമരവും മറ്റും അരങ്ങേറിയിട്ടും മെഡിക്കൽ കോളേജിൽ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുന്നത് ഗുരുതരം.
ചികിത്സാ വിഭാഗങ്ങളിലെ പത്തോളം ഇടങ്ങളിൽ മേധാവികളില്ല. കാലങ്ങളായി മുടങ്ങിക്കിടന്ന സ്ഥാനക്കയറ്റം നൽകാൻ തുടങ്ങിയത് ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാൽ കൂടുതൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയമിച്ചാൽ മാത്രമേ ഗുണഫലമുണ്ടാകൂ.
ശസ്ത്രക്രിയകൾ വെട്ടിച്ചുരുക്കി
സാധാരണക്കാർക്ക് ആശ്വാസമാകുന്ന ശസ്ത്രക്രിയാ വിഭാഗത്തിന്റെ പരിമിതി ഏറെ ആശങ്ക സൃഷ്ടിക്കുന്നു. സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചെലവ് മൂലം വിദഗ്ദ്ധ ഡോക്ടർമാരുള്ള മെഡിക്കൽ കോളേജിനെയാണ് പലരും ആശ്രയിക്കുന്നത്.
എന്നാൽ അടുത്തയാഴ്ച മുതൽ ജനറൽ ശസ്ത്രക്രിയകൾ വെട്ടിച്ചുരുക്കാനാണ് അനസ്തേഷ്യ വിഭാഗത്തിന്റെ നിർദ്ദേശം. ഡോക്ടർമാരുടെ കുറവാണ് കാരണം. ആകെയുള്ള 22 പേരിൽ സ്ഥലംമാറ്റവും പഠനാവശ്യവും അവധിയും കാരണം ഏഴു പേരുടെ കുറവുണ്ട്.
അനുവദദനീയമായ അവധി പോലും എടുക്കാതെയാണ് അനസ്‌തേഷ്യ വിഭാഗത്തിലെ പല ഡോക്ടർമാരും ജോലി ചെയ്യുന്നത്. നിത്യേന പതിനെട്ടോളം ശസ്ത്രകിയകൾ നടക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ച് ശസ്ത്രക്രിയകളെങ്കിലും കുറയ്ക്കേണ്ടിവരും. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
സ്റ്റാഫ് പാറ്റേൺ പഴയപടി
നിത്യേന ഒമ്പത് ശസ്ത്രക്രിയകൾ നടന്നിരുന്നപ്പോൾ 22 പേരാണ് അനസ്തേഷ്യ വിഭാഗത്തിൽ ഉണ്ടായിരുന്നത്. എന്നാൽ 18 ശസ്ത്രക്രിയകൾ നടക്കുമ്പോഴും അംഗബലം കൂട്ടിയിട്ടില്ല. വകുപ്പ് മേധാവിയെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയെങ്കിലും തിരികെ കൊണ്ടുവന്നിട്ടില്ല. അംഗബലം കുറഞ്ഞിട്ടും ശസ്ത്രക്രിയകളുടെ എണ്ണം കുറച്ചിട്ടില്ല.
മനുഷ്യാവകാശ കമ്മിഷന് പരാതി
മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാത്ത സാഹചര്യമുള്ളതിനാൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പരാതി നൽകി. ചെറിയ ഇടപെടൽ കൊണ്ടുതന്നെ പല പ്രശ്‌നങ്ങളും പരിഹരിക്കാമെന്നിരിക്കെ ആശുപത്രി പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |