ചാലക്കുടി: മാരാങ്കോട് കോളനിയിലെ ആദിവാസി കുടുംബത്തിന് കുടിവെള്ളം നിഷേധിച്ച സംഭവത്തിൽ കോടശേരി പഞ്ചായത്തിൽ പ്രസിഡന്റിനെ ഉപരോധിക്കൽ അടക്കമുള്ള സമരമുറകൾ അരങ്ങേറി. കുടിവെള്ള കണക്ഷൻ വിച്ഛേദിക്കപ്പെട്ട വീട്ടമ്മ, പ്രസിഡന്റിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പും നടത്തി.
ഒടുവിൽ പ്രതിപക്ഷഅംഗങ്ങളും എൽ.ഡി.എഫ് നേതാക്കളുമായി പ്രസിഡന്റ് ഡെന്നി വർഗീസ് ചർച്ച നടത്തുകയും അടുത്ത ദിവസം മുതൽ കണക്ഷൻ പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനായി ഉപഭോക്താവായ വീട്ടമ്മ പ്രസിഡന്റിന് അപേക്ഷ നൽകിയാൽ മാത്രം മതിയെന്ന തീരുമാനം അനുരഞ്ജന യോഗത്തിൽ കൈക്കൊള്ളുകയായിരുന്നു. മാരാങ്കോട് കോളനിയിലെ കുടിവെള്ള സമിതിക്ക് വീട്ടമ്മ മാപ്പപേക്ഷ നൽകണമെന്ന മുൻ നിർദ്ദേശത്തിൽ നിന്നും പ്രസിഡന്റ് പിന്മാറി.
വീട്ടിലെ ടാങ്ക് നിറഞ്ഞുകവിഞ്ഞ് സ്ഥിരമായി വെള്ളം പാഴാകുന്നുവെന്ന പരാതിയെ തുടർന്നാണ് മൂന്ന് മാസം മുമ്പ് സമിതിക്കാർ കണക്ഷൻ വിച്ഛേദിച്ചത്. കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വെള്ളക്കരം അടയ്ക്കുന്നത് പഞ്ചായത്താണ്.
വെള്ളം ദുർവിനിയോഗം ചെയ്യുന്ന പ്രവണത കൂടിയപ്പോഴാണ് നടപടിയെടുത്തതെന്ന് സമിതിക്കാർ അറിയിച്ചു. എന്നാൽ ഇത് കെട്ടിചമച്ച പരാതിയാണെന്ന് വീട്ടമ്മ കാർത്തു പറഞ്ഞു. നേരത്തെ എൽ.ഡി.എഫ് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ രണ്ട് ദിവസത്തിനകം വെള്ളം നൽകാൻ തീരുമാനമെടുത്തതാണ്. ഇതിനിടെയായിരുന്നു സമിതിക്കാർ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറഞ്ഞത്. ഇതോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ കാർത്തു പ്ലക്കാർഡുമായി പ്രസിഡന്റിന്റെ ഓഫീസിന് മുന്നിലിരുന്നത്. ഇതിനിടെ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്‌കരിച്ച് കാർത്തുവിന് ഐക്യദാർഢ്യവുമായി എൽ.ഡി.എഫ് ഘെരാവോ സമരത്തിന് മുതിർന്നു. സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ, ഏരിയാ കമ്മറ്റിയംഗം സി.കെ.ശശി, എൽ.ഡി.എഫ് കൺവീനർ സി.കെ.സഹജൻ, എൻ.സി.ബോബൻ, എം.വി.ഗംഗാധരൻ, പ്രതിപക്ഷ നേതാവ് ഇ.കെ.ജയതിലകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |